ഒറ്റ തവണ 50,000 മാത്രമേ നിക്ഷേപിക്കാന്‍ പാടുള്ളൂ, പക്ഷേ അക്കൗണ്ടില്‍ 100 കോടി; തന്റെ ജന്‍ധന്‍ അക്കൗണ്ടില്‍ പണമെങ്ങനെയെത്തിയെന്ന ചോദ്യവുമായി മോഡിക്ക് യുവതിയുടെ കത്ത്

single-img
27 December 2016

 

seetal

ഗായിസാബാദ്: 50,000 രൂപ മാത്രമേ ഒരുതവണ നിക്ഷേപിക്കാനാവൂ എന്നിരിക്കെ തന്റെ അക്കൗണ്ടില്‍ എങ്ങനെ 100കോടി രൂപയോളമെത്തി എന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രിക്ക് യുവതിയുടെ കത്ത്. ഡിസംബര്‍ 18ന് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതിനായി ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എ.ടി.എമ്മിലെത്തിയപ്പോഴാണ് അക്കൗണ്ടില്‍ 99,99,99,394രൂപയുണ്ടെന്ന് ശീതള്‍ കണ്ടത്. ഇതു വിശ്വസിക്കാനാവാതെ ശീതള്‍ തൊട്ടുപിറകില്‍ ക്യൂവിലുണ്ടായിരുന്ന ആളോടും ബാലന്‍സ് നോക്കാന്‍ ആവശ്യപ്പെട്ടു. അയാളും 100കോടിയോളം രൂപയുണ്ടെന്നാണ് യുവതിയെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് സമീപത്തുളള യെസ് ബാങ്കിന്റെ എ.ടി.എമ്മില്‍ പോയി അക്കൗണ്ട് പരിശോധിച്ചു. ഇതേ ബാലന്‍സ് തന്നെയാണ് കണ്ടത്.

ഗാസിയാബാദ് സ്വദേശി ശീതള്‍ യാദവാണ് തന്റെ ജന്‍ധന്‍ അക്കൗണ്ടില്‍ 100കോടി എങ്ങനെയെത്തിയെന്ന ചോദ്യവുമായി എത്തിയിരിക്കുന്നത്. തന്റെ പരാതി ബാങ്ക് ജീവനക്കാര്‍ പരിഗണിക്കുന്നില്ലെന്നും അതിനാല്‍ ഈ പ്രശ്നത്തില്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് യുവതി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മീററ്റ് ബ്രാഞ്ചിലാണ് ശീതല്‍ യാദവിന് അക്കൗണ്ടുള്ളത്. വിവരം ബാങ്കില്‍ അറിയിച്ചെങ്കിലും മറ്റൊരു ദിവസം വരൂ എന്നായിരുന്നു ജീവനക്കാര്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് പിറ്റേദിവസവും ബാങ്കില്‍ പോയി. അന്നും ഇതുതന്നെയായിരുന്നു പ്രതികരണം. തുടര്‍ന്നാണ് സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മെയില്‍ അയച്ചത്. ശീതളും ഭര്‍ത്താവും ട്രാന്‍സ്ഫോര്‍മര്‍ നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. പാക്കിങ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യുന്ന ശീതളിന് 5000രൂപയാണ് പ്രതിമാസ വരുമാനം.