ബന്ധു നിയമനം; ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള 10 മുൻ യു.ഡി.എഫ് മന്ത്രിമാർക്കെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള പത്ത് മുൻ യു.ഡി.എഫ് മന്ത്രിമാർക്കെതിരെ വിജിലൻസ് അന്വേഷണം. ഇക്കാലയളവിലുള്ള നിയമനങ്ങളെ സംബന്ധിച്ചാണ് അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
തിരുവനന്തപുരം വിജിലൻസ് കോടതിയാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. ഫെബ്രുവരി ആറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.എം. മാണി, വി.എസ്. ശിവകുമാർ, അനൂപ് ജേക്കബ്, പി.കെ. ജയലക്ഷ്മി, കെ.സി. ജോസഫ് എന്നിവരുടെ ബന്ധുക്കളെ യോഗ്യതയില്ലാതെ സർക്കാർ സ്‌ഥാപനങ്ങളിൽ നിയമിച്ചെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം.
ആരൊക്കെയാണ് അനധികൃത ബന്ധുനിയമനം നടത്തിയത്, ഇക്കാര്യത്തിൽ ഏതൊക്കെ മാനദണ്ഡങ്ങളാണ് ലംഘിക്കപ്പെട്ടത് തുടങ്ങിയ വിഷയങ്ങളാണ് പ്രഥമിക അന്വേഷണ പരിധിയിൽ വരുക.
മുൻമന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമനം വിവാദം സംബന്ധിച്ച് വിജിലൻസിന്റെ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനുപിന്നാലെയാണ് യുഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനങ്ങളെക്കുറിച്ചും വിജിലൻസ് കോടതിയിൽ ഹർജി ലഭിച്ചത്.