കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവിനെതിരെ അഴിമതി ആരോപണം; 450 കോടിയുടെ ആരോപണമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കെതിരെ ഉയര്‍ന്നത്

single-img
13 December 2016

rijiju
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ അണക്കെട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ 450 കോടിയുടെ അഴിമതി ആരോപണം. അദ്ദേഹത്തിന്റെ സംസ്ഥാനത്ത് തന്നെ നിരമ്മിച്ച അണക്കെട്ടാണിത്.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ അഭ്യന്തരസഹമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത് ഇന്ത്യന്‍ എക്സ്പ്രസ്സ് പുറത്തു വിട്ട ശബ്ദരേഖകള്‍ സഹിതമുള്ള വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ്. സംഭവത്തെ തുടര്‍ന്ന് കിരണ്‍ റിജ്ജു രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കിരണ്‍ റിജ്ജുവും ബന്ധുവും കോണ്‍ട്രാക്ടറുമായ ഗോബോയി റിജ്ജു, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷന്‍ (നീപ്കോ) എന്നിവര്‍ ചേര്‍ന്നാണ് അഴിമതി ആസൂത്രണം ചെയ്തതെന്ന നീപ്കോ ചീഫ് വിജിലന്‍സ് ഓഫീസര്‍ സതീഷ് വര്‍മ്മയുടെ റിപ്പോര്‍ട്ടിനെ അനുസരിച്ചാണ വാര്‍ത്ത പുറത്ത് വന്നത്.

കോണ്‍ട്രാക്ടര്‍മാരും നീപ്കോ ഉദ്യോഗസ്ഥരും പശ്ചിമ കമേംഗ് ജില്ലാ ഭരണകൂടവും ചേര്‍ന്ന് 450 കോടിയുടെ സര്‍ക്കാര്‍ ഫണ്ട് തട്ടിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് സതീഷ് വര്‍മയുടെ കണ്ടെത്തല്‍. 2014 നവംബറില്‍ തന്റെ ബന്ധുവായ കോണ്‍ട്രാക്ടര്‍ക്ക് ഫണ്ടനുവദിക്കണം എന്നാവശ്യപ്പെട്ട് കിരണ്‍ റിജ്ജു ഊര്‍ജ്ജമന്ത്രാലയത്തിന് കത്തയച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

മന്ത്രിയുടെ ബന്ധുവും കോണ്‍ട്രാക്ടറുമായ ഗോബോയി റിജ്ജു ബില്ലുകള്‍ പെട്ടെന്ന് പാസ്സാക്കി തരണമെന്നാവശ്യപ്പെട്ട് സതീഷ് വര്‍മയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ വാര്‍ത്തയ്ക്കൊപ്പം പുറത്തു വിട്ടിരിക്കുന്നത്. അതേസമയം തനിക്കെതിരായ അഴിമതി ആരോപണത്തിനെതിരെ കടുത്ത ഭാഷയില്‍ മന്ത്രി കിരണ്‍ റിജ്ജു പ്രതികരിച്ചു.

ഇത് നാണക്കേടാണ്, ആരാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ചെരിപ്പ് കൊണ്ടായിരിക്കും കൈകാര്യം ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ആദിവാസികളെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അതെങ്ങനെയാണ് അഴിമതിയാവുകയെന്നും റിജ്ജു ചോദിച്ചു.