ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാറിട്ട് പ്രവേശിക്കാമെന്ന ഉത്തരവ് നടപ്പായില്ല;ചുരിദാര്‍ ധരിച്ചെത്തിയ ഭക്തർക്കെതിരേ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാറിട്ട് പ്രവേശിക്കാമെന്ന ഉത്തരവ് നടപ്പായില്ല. ഉത്തരവിനെതിരെ എതിർപ്പുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെതിയതിനെത്തുടർന്നാണിത്.ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തിലെത്തിയവരെ സംഘടനാ ഭാരവാഹികള്‍ തടഞ്ഞു. ഉത്തരവ് നടപ്പാക്കാന്‍ പൊലീസിന്റെ സഹായം തേടുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാത്തത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ക്ഷേത്രം ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ. എന്‍ സതീഷ് ഉത്തരവിറക്കിയിരുന്നു. ഈ വിഷയത്തില്‍ ഭക്തസംഘടനകളുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ ഹൈക്കോടതി എക്‌സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.
ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമെ ഇതുവരെ ക്ഷേത്രത്തിനുള്ളില്‍ കയറാന്‍ അനുവദിച്ചിരുന്നുള്ളു. ഇതിനെതിരെ റിയാ രാജി എന്നയാള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.