‘ഫിഡല്‍’ ഇനിയും അവസാനിക്കാത്ത വിപ്ലവ പോരട്ടത്തിന്റെ അവസാന വാക്ക്; യുവത്വത്തിന്റെ അടങ്ങാത്ത വിപ്ലവാവേശമായിരുന്ന കാസ്‌ട്രോയുടെ ജീവിത വഴികള്‍

single-img
26 November 2016

fildel-castro

ലോകത്തെ ഏതൊരു വിപ്ലവ പ്രസ്ഥാനങ്ങളും ചിലപ്പോള്‍ ഊറ്റം കൊള്ളുന്നത് ക്യൂബ എന്നും ഫിഡല്‍ കാസ്ട്രോ എന്നും കേള്‍ക്കുമ്പോഴായിരിക്കും. അതെ, എന്നും യുവത്വത്തിന്റെ അടങ്ങാത്ത വിപ്ലവാവേശമായിരുന്നു കാസ്ട്രോ.

ക്യൂബയില്‍ ജനിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്ന ഫിഡല്‍ കാസ്ട്രോ എന്ന ഫിഡല്‍ അലെജാന്‍ഡ്രോ കാസ്‌ട്രോ റൂസ് കിഴടങ്ങിയത് മരണത്തിനു മുന്നില്‍ മാത്രം.

1926 ഓഗസ്റ്റ് 13 നാണ് കാസ്ട്രോയുടെ ജനനം. കരിമ്പിന്‍ തോട്ടത്തിലെ തൊഴിലാളികളെ സംഘടിപ്പിച്ച പിതാവ് ആര്‍ഗീസിന്റെ തൊഴിലാളി പണിമുടക്കുകളാണ് കാസ്ട്രോയെ വിപ്ലവഭൂമിയിലേക്കിറക്കിയത്. 1950ല്‍ ഹവാനാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദം കരസ്ഥമാക്കിയ കാസ്ട്രോ 1959-ല്‍ ഫ്യുജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് അധികാരത്തിലെത്തി. 1965-ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാവുകയും അനീതിക്കും അഴിമതിക്കും വേണ്ടി പോരാടാന്‍ ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്ന 1961 മുതല്‍ 2011 വരെ അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം 2011 ഏപ്രില്‍ 19-ന് എല്ലാ പദവികളില്‍ നിന്നും ഒഴിഞ്ഞ് സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്ക്ക് അധികാരം കൈമാറി. ക്യൂബയിലെ ഒരു സമ്പന്ന കുടുംബത്തില്‍ നിന്നുള്ള മിര്‍ത് ദയസ് ബല്ലാര്‍ട്ട് എന്ന യുവതിയെ രണ്ടു പേരുടെയും വീട്ടുകാരുടെ ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും വിവാഹം ചെയ്തു.

വാക്കുകളിലൂടെ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഉജ്ജ്വല പ്രസംഗങ്ങളായിരുന്നു കാസാട്രോയുടെ കൈമുതല്‍. ക്യൂബന്‍ പ്രസിഡന്റായിരുന്ന റമോണ്‍ ഗ്രോയുടെ തെറ്റായ നയങ്ങള്‍ക്കെതിരേ കാസ്ട്രോ നടത്തിയ ഒരു പ്രസംഗം അദ്ദേഹത്തിന് വളരെയധികം മാദ്ധ്യമശ്രദ്ധ നേടിക്കൊടുത്തു. ക്യൂബയെ പരിപൂര്‍ണ സോഷ്യലിസ്റ്റ് രാജ്യമാക്കാനായിരുന്നു കാസ്‌ട്രോ ശ്രമിച്ചത്. ക്യൂബയില്‍ കാസ്ട്രോയുടെ ഇച്ഛാശക്തിയില്‍ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവല്‍ക്കരിക്കപ്പെട്ടു. രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ കാലഘട്ടം ആണ് പല നേതാക്കന്‍മാരെയും കണ്ടെത്തുന്നത്. ഹവാന സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോള്‍ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായതോടെയാണ് കാസ്ട്രോയിയ്ക്ക് ക്യൂബയിലെ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സ്ഥാപിത സര്‍ക്കാരിനെ പുറത്താക്കണമെന്ന ആഗ്രഹം ശക്തമായത്. മൊന്‍കാട ബാരക്സ് ആക്രമണം എന്നറിയപ്പെടുന്ന പരാജയപ്പെട്ട ഒരു വിപ്ലവശ്രമത്തിനുശേഷം കാസ്ട്രോ ജയിലില്‍ അടക്കപ്പെട്ടു. ജയില്‍ വിമോചിതനായശേഷം, അദ്ദേഹത്തിന് തന്റെ സഹോദരനായ റൗള്‍ കാസ്ട്രോയുമൊത്ത് മെക്സിക്കോയിലേക്ക് പലായനം ചെയ്യേണ്ടി വന്നു.

റൗള്‍ കാസ്ട്രോയുടെ സുഹൃത്ത് വഴി അവിടെ വെച്ച് ഫിഡല്‍, ഏണസ്‌റ്റോ ചെഗുവേരയെ പരിചയപ്പെട്ടു. ചരിത്രപ്രസിദ്ധമായ ക്യൂബന്‍ വിപ്ലവത്തിലൂടെ കാസ്ട്രോ, ബാറ്റിസ്റ്റയെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ക്യൂബയുടെ വളര്‍ച്ച ഇഷ്ടപ്പെടാതിരുന്ന അമേരിക്ക കാസ്ട്രോയെ പുറത്താക്കാന്‍ ആവുന്നത്ര ശ്രമിച്ചു. ക്യൂബയ്ക്കകത്ത് ആഭ്യന്തരപ്രശ്നങ്ങളുണ്ടാക്കി. രാജ്യത്തിനുമേല്‍ സാമ്പത്തിക ഉപരോധം നടപ്പിലാക്കി എങ്കിലും ഇതിനെയെല്ലാം കാസ്ട്രോ അതിജീവിച്ചു.

ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പിടിച്ചുനില്‍ക്കുന്നതിനായി കാസ്ട്രോ റഷ്യയുമായി പുതിയൊരു സഖ്യമുണ്ടാക്കി. അമേരിക്കക്കെതിരേ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ റഷ്യ ക്യൂബയില്‍ മിസൈല്‍ താവളങ്ങള്‍ പണിഞ്ഞു, ആയുധങ്ങള്‍ സ്ഥാപിച്ചു. മറ്റൊരു ലോക മഹായുദ്ധത്തിന്റെ ആരംഭത്തിലേക്കെത്തിയ ഈ സംഭവം ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി എന്നാണറിയപ്പെട്ടത്.

മുതലാളിത്തത്തെ തകര്‍ക്കാനുള്ള എല്ലാ വിപ്ലവമുന്നേറ്റങ്ങളേയും കാസ്‌ട്രോ പ്രോത്സാഹിപ്പിച്ചിരുന്നു. സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്കക്കെതിരെ പോരാടാനായി അദ്ദേഹം പുതിയ സഖ്യങ്ങള്‍ തേടി തുടങ്ങി. ലോകത്താകമാനം അമേരിക്കന്‍ വിരുദ്ധ രാജ്യങ്ങളുടെ ഒരു സഖ്യം അദ്ദേഹം വിഭാവനം ചെയ്തു. ബൊളീവിയ, ക്യൂബ, ഡൊമനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍ തുടങ്ങിയവയുടെ ഒരു സഖ്യം ഇതിനായി രൂപീകരിച്ചു. ഈ സഖ്യം ബൊളിവേറിയന്‍ അലയന്‍സ് ഫോര്‍ ദ അമേരിക്കാസ് എന്നറിയപ്പെടുന്നു.

സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെ നായകനായും മനുഷ്യസ്നേഹിയായും അറിയപ്പെടുന്ന കാസ്ട്രോ തന്റെ പ്രവൃത്തികളിലൂടെയും തന്റെ രചനകളിലൂടെയും ലോകത്തിന്റെ വിവിധ വ്യക്തികളുടെയും സംഘടനകളുടെയും രാഷ്ട്രീയത്തെ വലിയ രീതിയില്‍ സ്വാധീനിച്ചു. ഇന്ന് ഫിഡല്‍ കാസ്ട്രോ എന്ന പേരിലൂടെ ആവേശമുണരുന്ന ഒരു യുവത്വം ഉണ്ടായത് വീര്യം ചോരാത്ത ആ കരുത്തിന്റെ ശക്തി ഒന്നു കൊണ്ടു മാത്രമാണ്. പോരാട്ടത്തിന്റെ പ്രതീകമായി അദ്ദേഹം എന്നും വാഴ്ത്തപ്പെടും.