പുതിയ നോട്ടിന്റെ കള്ളനോട്ട് അടിക്കാന്‍ എട്ടാം ക്ലാസുകാരിക്ക് പോലും പറ്റും; 2000 രൂപയുടെ കളര്‍പ്രിന്റ് നല്‍കി തട്ടിപ്പ് നടത്തിയ പതിമൂന്ന് വയസുകാരി പിടിയില്‍

single-img
20 November 2016

 

new-note
തൃശൂര്‍: കളറില്‍ പ്രിന്റ് ചെയ്ത നോട്ടുപയോഗിച്ചു സാധനം വാങ്ങുന്നതിനിടയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പിടിയില്‍. ഇന്നലെ ഉച്ചയോടെയാണ് വെളിയങ്കോട് സ്വദേശിയും പൊന്നാനി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ കുട്ടിയെ വടക്കേക്കാട് പോലീസ് പിടികൂടിയത്. പ്രിന്റെടുത്ത നോട്ടുപയോഗിച്ച് ഫാന്‍സി കടയില്‍ നല്‍കി സാധനങ്ങള്‍ വാങ്ങിയ ശേഷം മറ്റൊരു കടയില്‍ വീണ്ടും നല്‍കാന്‍ ശ്രമിക്കുന്നതിനിടയില്‍ സംശയം തോന്നിയ കടയുടമയാണ് പോലീസിനെ വിവരം അറിയിച്ചത്.

മന്ദലാംകുന്നിലുള്ള ഒരു ഫാന്‍സി കടയിലാണ് കളര്‍പ്രിന്റ് നോട്ട് ആദ്യം കൊടുത്തത്. അവിടെ നിന്ന് 500 രൂപയുടെ സാധങ്ങള്‍ വാങ്ങി കടയുടമ ബാക്കി 1500 രൂപ നല്‍കി. അതിനുശേഷം അടുത്തുള്ള കടയില്‍നിന്ന് 2000 രൂപയുടെ നോട്ട് കൊടുത്ത് നാനൂറ് രൂപയ്ക്ക് രണ്ട് മാക്സി എടുത്തുവെങ്കിലും ചില്ലറയില്ലാത്തതിനാല്‍ ഷോപ്പുടമ അടുത്തുള്ള ബേക്കറിയില്‍ നോട്ട് മാറാന്‍ കൊടുത്തു. നോട്ട് കണ്ട് സംശയം തോന്നിയ ബേക്കറിയുടമ പൊലീസില്‍ അറിയിക്കുകയും എസ്ഐ മോഹിതിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നോട്ടുകള്‍ പരിശോധിച്ച് കളര്‍ പ്രിന്റാണെന്ന് തെളിഞ്ഞശേഷം കുട്ടിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

നാട്ടിലുള്ള കമ്പ്യൂട്ടര്‍ സ്ഥാപന ഉടമ പ്രിന്റ് എടുത്തുതന്ന് സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞുവിട്ടെന്നാണ് കുട്ടി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ കമ്പ്യൂട്ടര്‍ സ്ഥാപന ഉടമയെ ചോദ്യം ചെയ്തപ്പോള്‍ നിരപരാധിയാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. തുടര്‍ന്നു വീണ്ടും പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ വീട്ടിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നോട്ട് സ്‌കാന്‍ചെയ്ത് പ്രിന്റ് എടുത്തതാണെന്ന് കുട്ടി സമ്മതിച്ചു.