തെരുനായക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ചു

single-img
18 November 2016
straw-dogതൃശ്ശൂര്‍: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു. എരുമപ്പെട്ടി കടങ്ങോട് വടക്കുമുറി മേമ്പറമ്പത്ത് ഹരിദാസന്റെ മകള്‍ (18) ഗ്രീഷ്മയാണ് മരിച്ചത്.
ഗുരുവായൂരിലെ ആര്യഭട്ട കോളജ് വിദ്യാര്‍ത്ഥിനിയാണ് ഗ്രീഷ്മ. ഇന്ന് കാലത്ത് അടുത്ത വീട്ടിലേക്ക് പാല് വാങ്ങാന്‍ പോകുമ്പോഴോയിരുന്നു തെരുവുനായ്ക്കള്‍ ഗ്രീഷ്മയെ ആക്രമിച്ചത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിനായി കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. മുമ്പും, മേഖലയില്‍ തെരുവ് നായ്ക്കളുടെ ശല്യമുണ്ടായിരുന്നതായി പ്രദേശവാസികള്‍ അറിയിച്ചു.
അതേസമയം, കേരളത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നതിനായി രൂപീകരിച്ച സംഘടനകള്‍ക്കെതിരെ സുപ്രീംകോടതി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചട്ടങ്ങള്‍ പ്രകാരം അക്രമകാരികളായ നായ്ക്കളെ കൊല്ലാനുള്ള അധികാരം സര്‍ക്കാരിനാണെന്നിരിക്കെ ദൗത്യവുമായിറങ്ങാന്‍ സംഘടനകള്‍ക്ക് എന്ത്
അധികാരമാണുള്ളതെന്ന് സുപ്രീംകോടതി ആരാഞ്ഞു. ഇത്തരം സംഘടനകള്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയോട് നിര്‍ദേശിച്ചു.