ജനത്തെ വലച്ച് വീണ്ടും കേന്ദ്രം; നോട്ട് മാറ്റിയെടുക്കാവുന്ന പരിധി 4500 രൂപയില്‍ നിന്നും 2000 രൂപയായി വെട്ടിക്കുറച്ചു
വലിയ നോട്ടുകൾ മാറ്റിയെടുക്കാവുന്ന പരിധി വെള്ളിയാഴ്ച മുതൽ 2,000 രൂപയാക്കി കേന്ദ്ര സർക്കാർ കുറച്ചു. ആദ്യം 4,000 രൂപയും പിന്നീട് 4,500 രൂപയുമായിരുന്ന പരിധിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. നോട്ട് നിരോധനം രാജ്യത്തെ വലച്ച് ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോഴാണു ഇടിത്തീയായ് പുതിയ തീരുമാനം വരുന്നത്.കൂടുതല്‍ ആളുകള്‍ക്ക് നോട്ട് മാറികിട്ടാനുളള സാഹചര്യം നല്‍കാനുമാണ് പുതിയ തീരുമാനമെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്.
കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനുളള വ്യാപാരികള്‍ക്ക് 50000 രൂപ വരെ പിന്‍വലിക്കാം. കര്‍ഷകര്‍ക്ക് ആഴ്ചതോറും 25000 രൂപയും പിന്‍വലിക്കാം. എന്നാല്‍ പണം പിന്‍വലിക്കുന്ന അക്കൗണ്ട് കര്‍ഷകരുടെ പേരിലുളളത് തന്നെ ആയിരിക്കണം. വിവാഹ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുളള സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ടര ലക്ഷം രൂപ വരെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാം.
ഒരാള്‍ തന്നെ വീണ്ടും ക്യൂ നിന്ന് പണം പിന്‍വലിക്കുന്നതിന് തടയാന്‍ കൈയില്‍ മഷി പുരട്ടുന്നതിന് പിന്നാലെയാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.