പതിനാറ് വയസ്സുകാരിയായ വീട്ടുവേലക്കാരിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു; അഭിഭാഷകരായ അച്ഛനും മകനും അറസ്റ്റില്‍

single-img
16 November 2016

 

hyderabad-abuse-victim_650x400_81479269939
ഹൈദരാബാദ്: അഭിഭാഷകരായ അച്ഛനും മകനും ചേര്‍ന്ന് വീട്ടുവേലക്കാരിയായ പെണ്‍കുട്ടിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി പരാതി. ചൈതന്യപുരിയിലെ ഗ്രീന്‍ഹില്‍സ് കോളനിയാണ് സംഭവം നടന്നത്.

ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ഗ്രീന്‍ഹില്‍സില്‍ നിന്നും 140 കിലോമീറ്റര്‍ അകലെ സൂര്യപേട്ട് സ്വദേശിയായ പെണ്‍കുട്ടിയെ ഇവരുടെ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയത്. പതിനാറ് വയസ്സില്‍ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടി ഇപ്പോള്‍ ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അറുപതുകാരനായ സുധാകര്‍ റെഡ്ഡിയെയും മകനായ ഭാരത് കുമാര്‍ റെഡ്ഡിയെയും(30) പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളോടുള്ള അതിക്രമം, ബലാത്സംഗം, ലൈംഗിക ആക്രമണം, തടവിലാക്കിയുള്ള ജോലിയെടുപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇയാളുടെ മൂത്ത മകനായ താരക് റാം റെഡ്ഡിക്കെതിരെ അയല്‍ക്കാരനെ മര്‍ദ്ദിച്ച കേസും നിലനില്‍ക്കുന്നുണ്ട്. സുധാകര്‍ റെഡ്ഡിയുടെ ഭാര്യയും മകളും ഇവരോടൊപ്പമാണ് താമസിക്കുന്നത്. ഏതാനും മാസം മുമ്പ് ലൈംഗിക ചൂഷണത്തെക്കുറിച്ച് തങ്ങളോട് പരാതിപ്പെട്ട പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. പെണ്‍കുട്ടിയ്ക്ക് വീട്ടില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.