പരാതിക്കാരിയുടെ പേരു വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണനെ തള്ളി കോടിയേരിയും ;ഇരയുടെ പേര് വെളിപ്പെടുത്തരുതായിരുന്നു
വടക്കാഞ്ചേരി പീഡനകേസില്‍ കെ.രാധാകൃഷ്ണന്റെ വിവാദ പരാമര്‍ശം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരയുടെ പേര് പറയരുതായിരുന്നുവെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തില്‍ സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. ഇതിനപ്പുറം ഒരു നിലപാട് സംസ്ഥാന സര്‍ക്കാരിനില്ലെന്ന് സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. രാധാകൃഷ്ണൻ ഇരയുടെ പേര് പറയരുതായിരുന്നുവെന്നാണ് സീതാറാം യെച്ചൂരി തിങ്കളാഴ്ച അഭിപ്രായപ്പെട്ടത്. ഇതു സംബന്ധിച്ച് പാർട്ടി ഗൗരവമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും രാധാകൃഷണനെ വിമർശിച്ചിരുന്നു.
കെ.രാധാകൃഷ്ണന്‍ കുഴപ്പം കാട്ടി എന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. ഇത് യഥാര്‍ത്ഥ പ്രശ്‌നങ്ങളെ വഴി തിരിച്ചുവിടുന്നുവെന്നും കോടിയേരി പറഞ്ഞു.സിപിഐഎം പ്രവര്‍ത്തകന് സര്‍ക്കാരിന്റെ പ്രത്യേക പരിഗണന വേണ്ട. പാര്‍ട്ടി ഒരു അധികാരകേന്ദ്രമായി മാറാന്‍ പാടില്ല. അന്വേഷണത്തിന് പാര്‍ട്ടിക്ക് ചില മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഒരു പ്രശ്‌നം മുന്നില്‍ വന്നാല്‍ പരിഹരിക്കാന്‍ ശ്രമിക്കും. തീരുമാനം അടിച്ചേല്‍പ്പിച്ച് നടപ്പാക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടിയരി പറഞ്ഞു. പാര്‍ട്ടി അധികാരത്തിലുള്ളപ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. തെറ്റ് ചെയ്യുന്നവര്‍ക്ക് സിപിഐഎമ്മില്‍ സംരക്ഷണം നല്‍കില്ലെന്നും കൊടിയേരി ചൂണ്ടിക്കാട്ടി.
ആരോപണവിധേയനായ ജയന്തന്റെ പേര് പറയാമെങ്കില്‍ പരാതിക്കാരിയുടെ പേരും പറയാമെന്നാണു സിപിഐഎം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ പറഞ്ഞത്. സ്വന്തം കുഞ്ഞുങ്ങളെ 9 വര്‍ഷം നോക്കാതിരുന്നയാളാണ് പരാതിക്കാരിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ആരോപണ വിധേയരായ ജയന്തന്റെയും ബിനീഷിന്റെയും സസ്‌പെന്‍ഷന്‍ നടപടി വിശദീകരിക്കുമ്പോഴായിരുന്നു രാധാകൃഷ്ണന്‍ പരാതിക്കാരിക്കെതിരെ രംഗത്തെത്തിയത്.