മുന്‍ മന്ത്രിയും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന വിപി രാമകൃഷ്ണ പിള്ള അന്തരിച്ചു

single-img
8 November 2016

vpr

തിരുവനന്തപുരം: ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായിരുന്ന വിപി രാമകൃഷ്ണ പിള്ള (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്തരിച്ചത്.

നാളെ രാവിലെ ഒമ്പതിന് പട്ടത്തുള്ള ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ഓഫീസിലും 12 മണി മുതല്‍ കൊല്ലം ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ഓഫീസിലും 12 മണി മുതല്‍ കൊല്ലംആര്‍എസ്പി ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും.

എട്ടും പത്തും നിയമസഭകളില്‍ അംഗമായിരുന്ന അദ്ദേഹം കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1987 ല്‍ ഇരവിപുരത്തു നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. മൂന്ന് പതിറ്റാണ്ടോളം ആര്‍എസ്പിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി സേവനമനുഷ്ടിച്ച അദ്ദേഹം ദേശീയ കമ്മിറ്റി അംഗവും പിന്നീട് സംസ്ഥാന സെക്രട്ടറിയുമായി. 1991 ല്‍ വീണ്ടും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ട
ട്ടു. പിന്നീട് 1996 ല്‍ മണ്ഡലം തിരിച്ചു പിടിച്ചു. 1996 ലെ നായനാര്‍ മന്ത്രിസഭയില്‍ 1998 മുതല്‍ 2001 വരെ തൊഴില്‍,ജലവിഭവ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു.

2008 ലാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയാകുന്നത്. പ്രൊഫ.ടിജെ ചന്ദ്രചൂഡനെ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തിയാണ് രാമകൃഷ്ണപിള്ള സംസ്ഥാന സെക്രട്ടറിയായത്. ആര്‍എസ്പിയുടെ സമീപകാല ചരിത്രത്തില്‍ വോട്ടെടുപ്പിലൂടെ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് ആദ്യമായിട്ടായിരുന്നു. പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം നടത്തിയ സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു വോട്ടെടുപ്പ്.

ആര്‍എസ്പി ലയനത്തെത്തുടര്‍ന്ന് 2012 മാര്‍ച്ചില്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. കേരളാ സഹകരണ ബാങ്ക് ഡയറക്ടര്‍, കേരളാ സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ ഡയറക്ടര്‍, കേരളാ സ്റ്റേറ്റ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. വി.ഭാനുമതി അമ്മയാണ് ഭാര്യ. അഞ്ചു മക്കളുണ്ട്.