എം.എം.മണി ആറാട്ടുമുണ്ടൻ; എം.എം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം
സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ‘ജനയുഗം’. സി.പി.ഐ. മന്ത്രിമാരെ കരിതേച്ചുകാണിക്കാന്‍ ശ്രമിച്ച മണി രാജാവിന് ദൃഷ്ടിദോഷം കിട്ടാതിരിക്കാന്‍ കൂടെക്കൂട്ടിയിരുന്ന ആറാട്ടുമുണ്ടന് സമാനമാണെന്ന് പരിഹസിക്കുന്നു.
സി.പി.ഐ. മന്ത്രിമാരായ ഇ. ചന്ദ്രശേഖരനെയും വി.എസ്. സുനില്‍കുമാറിനെയും കരിതേച്ചുകാട്ടാനുള്ള മണിയുടെ ശ്രമം പിണറായി സര്‍ക്കാരിനെ നെഞ്ചിലേറ്റുന്ന ജനങ്ങളെ ഞെട്ടിച്ചുവെന്ന് ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ നടപടികളില്‍ മണി അരിശം കൊള്ളുകയും ഭൂമാഫിയയുടെ തലതൊട്ടപ്പനായ ഉമ്മന്‍ചാണ്ടിയെ വാനോളം പുകഴ്ത്തുകയും ചെയ്തു.
ഇ.ചന്ദ്രശേഖരനോടുളള അരിശംകൊണ്ട് മണി ഇടതുമുന്നണിയുടെ പുരയ്ക്കുചുറ്റം മണ്ടി നടക്കുകയാണ്. ചന്ദ്രശേഖരനെതിരായ മണിയുടെ വാക്കുകള്‍ ധാര്‍ഷ്ട്യമാണ്. പണ്ടാരോ പറഞ്ഞപോലെ ‘അങ്ങും ചോതി എന്ന് പോലെയാണ് മണിയും മണിയാശാനായ കലികാല വിശേഷമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു