കളമശ്ശേരിയില്‍ പതിനെട്ടുകാരി പന്ത്രണ്ടുകാരന്റെ കുഞ്ഞിനെ പ്രസവിച്ചു: സംഭവത്തില്‍ സര്‍വത്ര ദുരൂഹത; പതിനെട്ട് വയസ്സു തികഞ്ഞെന്ന് തെളിഞ്ഞാല്‍ കുടുങ്ങുന്നത് പെണ്‍കുട്ടി

single-img
8 November 2016

rep-image

കേരള സമൂഹത്തിന് ആകെ നാണക്കേടുണ്ടാക്കിയ കളമശേരി സംഭവത്തില്‍ ദുരൂഹത തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പതിനെട്ടുകാരിയായ പെണ്‍കുട്ടി പന്ത്രണ്ടുകാരന്റെ കുഞ്ഞിനെ പ്രസവിച്ച സംഭവത്തിലാണ് സര്‍വത്ര ദുരൂഹത നിലനില്‍ക്കുന്നത്.

സംഭവത്തില്‍ കളമശേരി പോലീസ് പന്ത്രണ്ടുകാരനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും കേസില്‍ പെണ്‍കുട്ടി കുടുങ്ങാനുള്ള സാധ്യതകളിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. 18 വയസ്സു തികയാന്‍ രണ്ട് മാസം മാത്രമുള്ളപ്പോഴാണ് കുട്ടി ഗര്‍ഭം ധരിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ നിയമത്തിലെ 70-ാം വകുപ്പ് പ്രകാരം 12കാരനെതിരെ കേസെടുത്തത്. എന്നാല്‍ ആശുപത്രി അധികൃതര്‍ പറയുന്നത് പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായെന്നാണ്. ഇത് ശരിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ ഇതേ വകുപ്പ് പ്രകാരം പെണ്‍കുട്ടി തന്നെ കുടുങ്ങും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് ബാലാവകാശ നിയമപ്രകാരമുള്ള വകുപ്പാണ് ഇത്.

12 വയസ്സുകാരനാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതെന്ന് ബന്ധുക്കള്‍ അറിയിച്ചയുടന്‍ ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് ആശുപത്രി അധികൃതരുടെ വാദം. കളമശേരി സ്വദേശിനിയായ പെണ്‍കുട്ടിയുടെ ബന്ധുവാണ് പന്ത്രണ്ട് വയസ്സുകാരന്‍. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് തന്റെ സമ്മതത്തോടൊണ് ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. അവര്‍ ഇക്കാര്യം പോലീസിനെയും അറിയിക്കുകയായിരുന്നു.

ഇതിനിടെ കുഞ്ഞിനെ വളര്‍ത്താന്‍ തങ്ങള്‍ക്കാകില്ലെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ നിലപാട്. കുഞ്ഞിനെ ചൈല്‍ഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. അതേസമയം സംവത്തില്‍ അത്യന്തം ദുരൂഹത നിലനില്‍ക്കുന്നുവെന്നാണ് പോലീസിന്റെ നിലപാട്.