ചിത്രീകരണത്തിനിടെ നടന്മാര്‍ തടാകത്തില്‍ കാണാതായ സംഭവം; ഒരാളുടെ മൃതദേഹം കണ്ടെത്തി

single-img
8 November 2016

 

അനിലും ഉദയ്‌യും

അനിലും ഉദയ്‌യും

കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ വിമാനത്തില്‍ നിന്നും വീണ് തടകാത്തില്‍ കാണാതായ നടന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അതേസമയം ഇതാരുടെ മൃതദേഹമാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

കാണാതായ രണ്ടാമത്തെയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കന്നഡ സിനമയില്‍ വില്ലന്‍, സഹനടന്‍ വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള അനില്‍, രാഘവ് ഉദയ് എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ സംവിധായകന്‍ നാഗശേഖറിന്റെ മസ്തിഗുഡി എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് മാഗദി റോഡിലെ തിപ്പഗൊണ്ടനഹള്ളി തടാകത്തില്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നായകന്‍ ദുനിയ വിജയും വില്ലന്മാരായ അനിലും രാഘവ് ഉദയും ഹെലികോപ്റ്ററില്‍ നിന്നും തടാകത്തിലേക്ക് ചാടുന്നതാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. ചാടി അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ദുനിയ വിജയ് നീന്തി കരയ്ക്കു കയറി. എന്നാല്‍ മറ്റ് രണ്ട് പേരും വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു.

അതേസമയം ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാതെയാണ് ചിത്രീകരണം നടത്തിയതെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. നൂറടി ഉയരത്തില്‍ നിന്നും ചാടേണ്ട നടന്മാര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കിയിരുന്നില്ല. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഡീസല്‍ ബോട്ട് തയ്യാറാക്കി നിര്‍ത്തിയിരുന്നെങ്കിലും യന്ത്രത്തകരാര്‍ മൂലം ഇത് പ്രവര്‍ത്തിച്ചില്ല.

കുട്ടവഞ്ചിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ഹെലികോപ്റ്ററിന്റെ കാറ്റ് മൂലം നടന്മാരുടെ അടുത്തേക്ക് തുഴഞ്ഞെത്താന്‍ കുട്ടവഞ്ചിക്ക് സാധിച്ചില്ല. വളരെ നേരം കഴിഞ്ഞ് നടന്മാര്‍ ചാടിയ സ്ഥലത്ത് കുട്ടവഞ്ചി എത്തിച്ചെങ്കിലും അപ്പോഴേക്കും നടന്മാര്‍ മുങ്ങിത്താഴ്ന്നിരുന്നു.