അമ്മ ജീവിച്ചിരുന്നാല്‍ കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് ചാത്തന്‍ സേവകര്‍ പറഞ്ഞതിനെ തുടര്‍ന്ന് അമ്മയെ കൊല്ലാന്‍ നടക്കുന്ന മകന്‍; ജോത്സ്യന്‍ ഹരി പത്തനാപുരത്തിന്റെ മറുപടി വൈറലാവുന്നു

single-img
7 November 2016

 

hari-pathanapuram

സൂര്യ ടിവിയിലെ ജ്യോതിഷം പരിപാടിയില്‍ ഒരമ്മ എഴുതിയ കത്ത് ഇപ്പോള്‍ വൈറലാവുകയാണ്. മാതാവ് മരിച്ചാലെ വിവാഹം നടക്കുകയുള്ളു എന്ന ചാത്തന്‍സേവക്കാരുടെ വാക്കു കേട്ട് മാതാവിനെ ക്രൂരമായി പീഡിപ്പിക്കുന്ന മകനെക്കുറിച്ച് ഒരമ്മയെഴുതിയ കത്തിന്റെ മറുപടിയാണ് വൈറലാവുന്നത്. പരിപാടിയില്‍ ജോത്സ്യന്‍ ഹരി പത്തനാപുരം നല്‍കിയ മറുപടിയാണ് ഇതിനകം ശ്രദ്ധേയമായത്.

അമ്മ മരിച്ചാലേ നിങ്ങള്‍ക്ക് നല്ല ജീവിതമുള്ളൂ എന്ന ചാത്തന്‍സേവക്കാരുടെ ഉപദേശം സ്വീകരിച്ചാണ് മകന്‍ അമ്മയെ കൊല്ലാന്‍ ശ്രമിക്കുന്നത്. മകന്‍ തന്നെ ഉപദ്രവിക്കുകയും അടിക്കുകയുമൊക്കെ ചെയ്യുന്നു എന്നു വിവരിച്ചായിരുന്നു അമ്മയുടെ കത്ത്. മകന്റെ വിവാഹം നടക്കാത്തതും ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാവാത്തതിനും കാരണം മാതാവ് ജീവിച്ചിരിക്കുന്നത് കൊണ്ടാണെന്നാണ് ചാത്തന്‍സേവക്കാര്‍ പറഞ്ഞത്. അന്നു മുതല്‍ മകന്‍ തന്നെ പീഡിപ്പിക്കുകയാണെന്നും മകന്റെ ഉപദ്രവം കാരണം ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയെന്നും മകന്‍ കേസില്‍ കുടുങ്ങുമല്ലോ എന്നു ഭയന്നാണ് അതു ചെയ്യാത്തതെന്നും എന്നാല്‍ ദിവസേന മകന്‍ ക്ഷേത്ര ദര്‍ശനം നടത്താറുണ്ടെന്നും ആ അമ്മ കത്തില്‍ പറയുന്നു.

ക്ഷേത്രങ്ങളിലൊന്നും ദൈവമില്ലെന്നും അമ്മയെയാണ് ദൈവത്തെപ്പോലെ കണക്കാക്കേണ്ടതെന്നുമാണ് മകനോട് ഹരി പത്തനാപുരം പറയുന്നത്. ‘നിങ്ങള്‍ ചെയ്യുന്നത് വലിയ തെറ്റാണ്. അമ്മ മരിച്ചിട്ടേ വിവാഹം നടക്കൂ എന്നാരെങ്കിലും പറഞ്ഞെങ്കില്‍ അത് മഠയത്തരമാണ്. അതിലൊന്നും ഒരു കാര്യവുമില്ല. നിങ്ങള്‍ ക്ഷേത്രത്തില്‍ പോകുന്നു എന്ന് അമ്മ എഴുതിയിട്ടുണ്ട്. നിങ്ങള്‍ കരുതുന്നതുപോലെ ക്ഷേത്രത്തിലൊന്നുമല്ല ദൈവമുള്ളത്. നിങ്ങള്‍ അവിടെ പോകുമ്പോള്‍ നിങ്ങള്‍ക്ക് കുറച്ചു പോസിറ്റീവ് എനര്‍ജി കിട്ടുന്നു എന്നുമാത്രം. അമ്പലത്തിലൊന്നും ദൈവമിരിക്കുന്നില്ല. നമ്മുടെ അമ്മയാണ് നമ്മുടെ ദൈവം. നിങ്ങളത് മനസിലാക്കണം’.

അമ്മയെ അടിച്ചിട്ട് ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചിട്ട് ഒരു കാര്യവുമില്ല. അമ്മയെ ദൈവത്തെപ്പോലെ കാണണം. മരണത്തിനു തൊട്ടുമുമ്പില്‍ നിന്നിട്ടാണ് നിങ്ങളുടെ അമ്മ നിങ്ങള്‍ക്ക് ജീവന്‍ നല്‍കിയതെന്നും ഹരി പറയുന്നു. ചാത്തന്‍ സേവാ മഠമൊക്കെ തട്ടിപ്പാണെന്നും ഒരു ചാത്തനും മറുതയ്ക്കും നമ്മളെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. അങ്ങനെ ചെയ്യാന്‍ കഴിയുമെങ്കില്‍ എന്നെ ഈ ചാത്തന്‍ സേവക്കാര് എന്തെങ്കിലുമൊക്കെ ചെയ്യുമായിരുന്നല്ലോ എന്നും ഹരി പറയുന്നു. അമ്മയോട് സമാധാനമായി ഇരിക്കാന്‍ പറഞ്ഞു കൊണ്ടാണ് ഹരി മറുപടി അവസാനിപ്പിക്കുന്നത്.