കാവല്‍ മാടങ്ങളിലെ തീച്ചൂട്ടയാണീ വയനാട്; ”മലയിറങ്കി.. പുയയിറങ്കി ഞാങ്ക ബന്നേ.. ഞണ്ടു പുടിച്ചു കാട് കേറി ഞാങ്ക നടന്തേ”

single-img
7 November 2016

 

unnamed

കാടിന്റെ മക്കളുടെ പാട്ട് കേട്ടാല്‍ പോകണമെന്നു തോന്നും വയനാടന്‍ കാടുകളിലേക്ക്. സിനിമകളില്‍ മത്രം ആദിവാസികളെ കണ്ടവരുണ്ട്. പക്ഷേ അവരുടെ ജീവിതം അറിയാന്‍ വയനാടന്‍ കാടുകള്‍ താണ്ടണം. കാവല്‍മാടങ്ങളില്‍ റാന്തല്‍ വിളക്കിന്റെ വെളിച്ചത്തില്‍ സ്വപനങ്ങളെ കാത്തിരിക്കുന്ന ഗ്രാമങ്ങള്‍ ഇപ്പോഴുമുണ്ട് വയനാട്ടില്‍. ചുരം താണ്ടി ഇംഗ്ലീഷുകാര്‍ക്ക് വഴി കാണിച്ച കരിന്തണ്ടന്‍ എന്ന ആദിവാസിയുടെ ഓര്‍മകളുറങ്ങുന്ന മണ്ണ്, പഴശ്ശിയും കുറിച്യപ്പടയും, കാട്, കാവല്‍മാടങ്ങള്‍, കാടിന്റെ മക്കള്‍, ആദിവാസികള്‍, തണുത്ത കാറ്റ് വീശുന്ന വൈകുന്നേരങ്ങള്‍. വയനാടിനെ ഇനി വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. വാക്കുകള്‍ക്കപ്പുറത്തെ സൗന്ദര്യമാണ് വയനാടന്‍ കാഴ്ചകള്‍. നിബിഡമായ പശ്ചിമഘട്ട മലനിരകളാണ് വയനാടിനെ ഉഷ്ണഭൂമിയില്‍ നിന്ന് വേര്‍തിരിക്കുന്നത്. മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങളും ഇതാണ് വയനാട്. കുളിരു പകരുന്ന കാഴചകളാണ് വയനാട്.

കേരളത്തിലെ പന്ത്രണ്ടാമത്തെ ജില്ലയാണ് വയനാട്. 1980 നവംബര്‍ 1നാണ് വയനാട് ജില്ല രൂപികരിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ അമ്പരപ്പിക്കുന്ന സൗന്ദര്യം അതിന്റെ മൂര്‍ദ്ധന്യതയില്‍ വരച്ചുകാട്ടിയിരിക്കുകയാണ് ഈ മലനിരകള്‍. മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പേ തന്നെ വയനാട് നിലവിലുണ്ടായിരുന്നതായാണ് ആര്‍ക്കിയോളജി വിദഗ്ധരുടെ അഭിപ്രായം. കാടും കാടിനുള്ളിലെ മനുഷ്യരും ഒത്തിണക്കത്തോടെ കഴിഞ്ഞ കാലത്തിലേക്കുള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് വയനാട്. വളരെക്കാലം പഴക്കമുള്ള സമ്പന്നമായ ചരിത്രവും സാംസ്‌കാരിക പരവുമായ പ്രത്യേകതകളുണ്ട് വയനാടിന്.

കേരളത്തിന്റെ കാനന സൗന്ദര്യം ആവാഹിച്ച നാടാണ് വയനാട്. അതി മനോഹര കാഴ്ചകളുടെ താഴ്‌വര. താമരശ്ശേരി ചുരം കടന്ന് വയനാടന്‍ മണ്ണില്‍ കാല് കുത്തുമ്പോഴറിയാം പിന്നിട്ട വഴികളും ഇനി അങ്ങോട്ടുള്ള പ്രകൃതിയും തമ്മിലുള്ള വ്യത്യാസം. പ്രകൃതിയുടെ ചൂടും ചൂരുമെല്ലാം. മഞ്ഞും മരവും തണുപ്പും പച്ചപ്പുമെല്ലാം വയനാട്ടില്‍ പ്രത്യേകത നിറഞ്ഞതാണ്. ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെ പഴശ്ശിരാജ നടത്തിയ പോരാട്ടത്തിന് സാക്ഷിയായ വനമേഖലയാണ് വയനാട്.

unnamed-2

പഴശ്ശിപ്പടയുടെ പോരാട്ടങ്ങളുടെ താളുകളില്‍ വയനാടന്‍ പടയുണ്ട്, ധീര പോരാട്ടങ്ങളുണ്ട്. ഓരോ കര്‍ഷകനും ഓരോ പടയാളിയായി മാറുന്നതായിരുന്നു പഴശ്ശിയുടെ യുദ്ധതന്ത്രം. വയനാട് അടക്കമുള്ള തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പഴശ്ശി രാജാവ് നടത്തിയ ഐതിഹാസിക സമരത്തിന്റെ ഏറ്റവും വലിയ ശക്തി ആദിവാസി സമൂഹമായ കുറിച്ച്യരുടെ പിന്തുണയായിരുന്നു. സ്വാതന്ത്രത്തിനായ് പൊരുതി മരിച്ച പഴശ്ശിയുടെ ഓര്‍മകള്‍ വയനാടന്‍ കാടുകളില്‍ ഇന്നുമുണ്ട്.

ആദിവാസികള്‍ ജീവിക്കുന്ന ഉള്‍ക്കാടുകളില്‍ വന്യമൃഗങ്ങള്‍ നിരവധിയുണ്ട്. കൃഷിയിടങ്ങള്‍ കാട്ടാന പോലുള്ള മൃഗങ്ങള്‍ നശിപ്പിക്കുമ്പോഴാണ് കാവല്‍മാടങ്ങളില്‍ തങ്ങളുടെ മണ്ണിനായ് കര്‍ഷകര്‍ കാത്തിരിക്കുന്നത്. വയനാടിന്റെ മുഖം കുറേയൊക്കെ മാറിയെങ്കിലും സൗന്ദര്യം മങ്ങിയിട്ടില്ല.
കാടും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ നേര്‍ക്കാഴ്ച തന്നെയാണ് വയനാട്.

മേഘപാളികള്‍ക്കിടയിലൂടെ തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍ അതിശയിപ്പിക്കുന്ന കാഴ്ചയാണ് വയനാടന്‍ പ്രവേശന കവാടമായ ലക്കിടി സമ്മാനിക്കുന്നത്. വയനാടന്‍ ഗോത്രഭൂമിയിലെ ആത്മീയ ചൈതന്യത്തിന്റെ മുഖമുദ്രയാണ് തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി. പാപമോചനത്തിനും പിതൃമോക്ഷത്തിനും ഈ കല്‍പ്പടവുകള്‍ താണ്ടി ബലിയര്‍പ്പിക്കാനും പേരു കേട്ട ക്ഷേത്രം. വയനാടിന്റെ മറ്റൊരു കാഴ്ചയാണ് പൂക്കോട് തടാകം, നാലുവശവും വനത്താല്‍ ചുറ്റപ്പെട്ട ഈ പ്രകൃതിദത്ത തടാകത്തില്‍ സഞ്ചാരികള്‍ക്കായി നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

മണ്ണുകൊണ്ടുള്ള അണക്കെട്ടുകളില്‍ വലുപ്പമേറിയ ഡാം ആയ ബാണാസുര സാഗര്‍ അണക്കെട്ടും വയനാട്ടിലാണ്. ബാണാസുര മലകളുടെ പശ്ചാത്തലം ഡാമിന് ഭംഗിയേറുന്നു. ഡാമില്‍ ബോട്ടിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കല്‍പറ്റയില്‍ നിന്ന് 24 കിലോ മീറ്ററാണ് ദൂരം. സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെമ്പ്രമല വയനാടിന്റെ മറ്റൊരു കാഴ്ചയാണ്. ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരാണ് ഇവിടെയെത്തുന്നവരില്‍ ഏറെയും. വനം വകുപ്പിന്റെ അനുമതിയോടെ ഗ്രൂപ്പ് ട്രക്കിംഗ് ആസ്വദിക്കാന്‍ കഴിയും.

unnamed-1

കാടിന്റെ സൗന്ദര്യവും സാഹസികയാത്രയും ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണ് മീന്‍മുട്ടി വെള്ളച്ചാട്ടം. മൂന്ന് തട്ടായി ഒഴുകുന്ന വെള്ളച്ചാട്ടം. വടുവഞ്ചാലില്‍ നിന്ന് ഊട്ടി റോഡില്‍ നാല് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മീന്മുട്ടിയിലെത്താം. കാടിനുള്ളിലൂടെ രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്തു വേണം വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാന്‍. ഗൈഡിന്റെ സേവനം ലഭ്യമാണ്. അമ്പലവയലിലെ അമ്പുകുത്തി മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്ന് ആയിരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതാണ് എടക്കല്‍ ഗുഹ. ശിലായുഗത്തെ ചുമര്‍ കൊത്തുചിത്രങ്ങളാണ് പ്രത്യേകത. ലോക പൈതൃക പട്ടികയുടെ പരിഗണനയിലുള്ള എടക്കല്‍ ഗുഹാ ചിത്രങ്ങള്‍ പുരാവസ്തു ഗവേഷകരുടെ ശുദ്ധാകേന്ദ്രമാണ്. തിങ്കളാഴ്ചകളിലും ദേശീയ അവധി ദിവസങ്ങളിലും ഗുഹയിലേക്ക് പ്രവേശനമില്ല.

കാട് യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ കാഴ്ചകള്‍ അത്ഭുതമായിരിക്കും. നീലഗിരി ജൈവമെഖലയിലെ ബന്ദിപ്പൂര്‍ ദേശീയ പാര്‍ക്കും മുതുമല വന്യജീവി സങ്കേതമായും ബന്ധപ്പെട്ടു കിടക്കുന്നു. ആനകള്‍ക്ക് പ്രസിദ്ധമാണീ വന്യജീവി സങ്കേതം. വന്യ മൃഗങ്ങളുടെ ലോകത്തേക്കുള്ള സാഹസിക യാത്രാനുഭാവമാണ് തോല്‍പ്പെട്ടി വന്യജീവി സങ്കേതം നല്‍കുന്നത്. ഇവിടെ പ്രവേശിക്കുന്നതിന് വനം വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.

വ്യത്യസ്ത വര്‍ഗ്ഗങ്ങളില്‍ നൂറുകണക്കിന് കൊച്ചുപക്ഷികളുടെയും സസ്യജാലങ്ങളുടെയും അപൂര്‍വ കലവറയായ പക്ഷിപാതാളം വയനാടിന്റെ മറ്റൊരു ഭംഗിയാണ്. നോര്‍ത്ത് വയനാട് ഡി.എഫ്.ഒയുടെ പ്രത്യേക അനുവാദത്തോടെ മാത്രമേ പക്ഷിപാതാളത്തിലേക്ക് പ്രവേശനം നല്‍കൂ. തിരുനെല്ലിയില്‍ നിന്നാണ് പക്ഷിപാതാളത്തിലേക്ക് പോകുക. വയനാട്ടിലെ മറ്റൊരു വിനോദ സഞ്ചാരകേന്ദ്രമാണ് കുറുവാ ദ്വീപ്. 950 എക്കര്‍ വിസ്തൃതിയില്‍ കബനി നദിയില്‍ ചിതറിക്കിടക്കുന്ന നൂറ്റിയമ്പതോളം ചെറു ദ്വീപുകള്‍ ആണ് കുറുവയുടെ പ്രത്യേകത. മുളകൊണ്ടുള്ള പാലങ്ങളും ചങ്ങാടയാത്രയും വന്യ സൗന്ദര്യവും ഈ ദീപസമൂഹങ്ങള്‍ക്ക് ചാരുതയേകുന്നു. പഴശ്ശി കുടീരവും പഴശ്ശി മ്യൂസിയവും സൂചിപ്പാറ വെള്ളച്ചാട്ടവും കല്ലമ്പലവും കാന്തന്‍പാറയും കാരാപ്പുഴ ഡാമും വയനാടിന്റെ വശ്യമനോഹാരിതയ്ക്ക് ആഴം കൂട്ടുന്നു.

പത്തല്‍, ഓട്ടട, റോട്ടി, സേവക, കൊഴുക്കട്ട, ചക്കപ്പിട്ട്, മത്തന്‍ പ്രഥമന്‍, ചെറുപയര്‍ പ്രഥമന്‍, മത്തന്‍ വടക്, ചോറു വടക്, ചക്കപ്പപ്പടം, പൂളപ്പപ്പടം, മുളയരി പായസം, മുളയരി വിഭവങ്ങള്‍, കാട്ടു തേന്‍, തേന്‍ നെല്ലിക്ക തുടങ്ങി വയനാടന്‍ വിഭവങ്ങളും ഭക്ഷണങ്ങളും ഒരിക്കലെങ്കിലും രുചിച്ചു നോക്കാന്‍ വയനാടന്‍ യാത്ര അറിയണം.