കടലമ്മ കനിഞ്ഞു ഖാലിദും കൂട്ടൂകാരും ഇനി കോടിപതികള്‍; തിമിംഗലം ഛര്‍ദ്ദിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അടിച്ചത് ബംബര്‍ ലോട്ടറി

single-img
7 November 2016

 

sperm-whale_650x400_51478418839

ദുബായ്: കടലമ്മ കനിഞ്ഞാല്‍ ഇങ്ങനെ ഇരിക്കും. ഒരു തിമിംഗലം ഛര്‍ദിച്ചപ്പോള്‍ ലോട്ടറിയടിച്ചത് മൂന്ന് ഒമാനി മത്സ്യത്തൊഴിലാളികള്‍ക്കാണ്. 20 വര്‍ഷമായി മത്സ്യബന്ധന ജോലി ചെയ്യുന്ന ഖാലിദിനെയും കൂട്ടൂകാരെയും തേടി ഭാഗ്യമെത്തിയത് ഒക്ടോബര്‍ 30നാണ്.

ഒമാനിലെ കുറയത്ത് കടല്‍മേഖലയിലെ ഖാലിദ് അല്‍ സിനാനിയടക്കമുള്ള മൂന്നുപേരാണ് തിമിംഗലം ഛര്‍ദിച്ചതോടെ കോടിപതികളായത്. ഇത്രയും വിലപിടിപ്പുള്ള എന്താണ് തിമിംഗലത്തിന്റെ വയറ്റിലുള്ളതെന്നല്ലേ? വിപണിയില്‍ സ്വര്‍ണ്ണത്തോളം വിലമതിക്കുന്ന ആമ്പര്‍ഗ്രിസ് എന്ന വസ്തുവാണ് തിമിംഗലം ഛര്‍ദിച്ചത്. 80 കിലോയോളം ആമ്പര്‍ഗ്രിസാണ് മത്സ്യബന്ധനത്തിനിടെ ഖാലിദിനും കൂട്ടുകാര്‍ക്കും ലഭിച്ചത്.

ഇതിന് വിപണിയില്‍ 25 ലക്ഷം ഡോളര്‍ വിലവരും. രൂപയില്‍ പറഞ്ഞാല്‍ 16 കോടി 58 ലക്ഷത്തിലധികം വരും. സ്പേം തിമിംഗലങ്ങളുടെ വയറ്റിലുണ്ടാകുന്ന തവിട്ടുനിറമുള്ള മെഴുകുപോലുള്ള വസ്തുവാണ് ആമ്പര്‍ഗ്രിസ്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദിച്ച് കളയുന്ന ആമ്പര്‍ഗ്രിസ് തീരത്തടിയും. വിലയേറിയ പെര്‍ഫ്യൂമുകളുടെ ഒരു ഘടകവസ്തുവാണിത്.

രാവിലെ സുഹൃത്തുക്കളോടൊപ്പം കടലില്‍ മീന്‍പിടിക്കുന്നതിനിടെയാണ് ഖാലിദ് ആമ്പര്‍ഗ്രിസ് കണ്ടെത്തിയത്. ആദ്യം ഇതിന് അസഹനീയമായ ദുര്‍ഗന്ധമാണെന്നും പിന്നീട് ഇത് സുഗന്ധമായി മാറുകയായിരുന്നെന്നും ഇവര്‍ പ്രാദേശിക മാധ്യമമായ ടൈംസ് ഓഫ് ഒമാനോട് പറഞ്ഞു. ലഭിച്ച വസ്തു ഇപ്പോള്‍ ഒരു പെട്ടിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും വിദഗ്ധരെ വരുത്തി അത് ആമ്പര്‍ഗ്രിസ് തന്നെയാണെന്ന് ഉറപ്പുവരുത്തിയതായും ആമ്പിഗ്രിസ് വിറ്റ് പണം ലഭിച്ചാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് ഇറങ്ങാനാണ് ആഗ്രഹമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്ന ആമ്പര്‍ഗ്രിസ് ഉണക്കിയ ശേഷം ചെറുതാക്കി മുറിച്ച് വില്‍ക്കാനുള്ള ഒരുക്കത്തിലാണ് ഖാലിദും കൂട്ടുകാരും.