മലപ്പുറം ജില്ലയെ സൈന്യത്തിന് കൈമാറണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി;പ്രസ്താവന  ശുദ്ധ അസംബന്ധമാണെന്ന് എം.കെ മുനീർ

single-img
3 November 2016

subramanian-swamyമലപ്പുറം ജില്ലയില്‍ പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) നടപ്പാക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഐഎസ് പരിശീലനത്തിന്റെ ഭാഗമാണ് മലപ്പുറം കലക്ടറേറ്റില്‍ ഇന്നലെയുണ്ടായ സ്ഫോടനം. മലപ്പുറം ജില്ല സിപിഎമ്മിന്റെ ആദിപാപമാണ്. ജില്ലയെ സൈന്യത്തിന് കൈമാറാന്‍ അതിന്റെ ഭരണകൂടം തയ്യാറാവണമെന്നും ദി വീക്ക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കഴിഞ്ഞദിവസമാണ് വാഹനത്തില്‍ സ്ഫോടനമുണ്ടായത്. പ്രഷര്‍കുക്കറും അമോണിയം നൈട്രേറ്റുമാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പോലിസ് പറയുന്നു. ബേസ് മൂവ്മെന്റ് എന്ന ലെറ്റര്‍പാഡിലുള്ള നോട്ടീസ് അടങ്ങിയ ഒരു പെട്ടി തല്‍സ്ഥാനത്തുനിന്നു കിട്ടിയിരുന്നു. ഇതില്‍ ബീഫ് ഉപയോഗിച്ചെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ കൊന്നതിന്റെ പ്രതികാരമായാണ് സ്ഫോടനമെന്നുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നെന്നും പോലിസ് പറയുന്നു. എന്‍ഐഎയും സംസ്ഥാന പോലിസും സഹകരിച്ചാണ് കേസന്വേഷണം.

കേരളത്തിലെ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഭരണഘടനയുടെ അന്തസത്തയും പൗരന്റെ സുരക്ഷയും ഉറപ്പാക്കാന്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. സംഭവസ്ഥലം അടിയന്തരമായി സന്ദര്‍ശിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനോട് താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സുബ്രഹ്മണ്യം സ്വാമി പറയുന്നു.

അതേസമയം, സ്വാമിയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് കോഴിക്കോട് എംഎല്‍എയും മുന്‍ മന്ത്രിയുമായ എംകെ മുനീര്‍ പറഞ്ഞു. സംഭവത്തില്‍ ഏതുതരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്നും കുറ്റക്കാരെ വെറുതെ വിടരുതെന്നും എംകെ മുനീര്‍ ആവശ്യപ്പെട്ടു. ഇഎംഎസ് നമ്പൂതിരിപ്പാടിനേയും മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ചനേയും പോലുള്ള മഹത് വ്യക്തികളുടെ നാടാണ് മലപ്പുറം. അത്തരമൊരു മലപ്പുറത്തെ മറ്റൊരു ഗുജറാത്താക്കാനാണ് ഫാസിസ്റ്റ് ശക്തികളുടെ ശ്രമമെന്നും മുനീര്‍ ആരോപിച്ചു.