ടിപ്പര്‍ ലോറിയുടെ മരണപ്പാച്ചില്‍: ഇടിച്ചുതെറിപ്പിച്ച അധ്യാപികയുടെ ശരീരത്തിലൂടെ കയറിയിറങ്ങി;പോലീസ് ചുമത്തിയത് മനപ്പൂര്‍വമല്ലാത്ത നരഹത്യ
ടിപ്പർ ലോറിയുടെ മരണപ്പാച്ചിലിൽ അധ്യാപികയ്ക്ക് ജീവൻ നഷ്ടമായി.ഇന്ന് രാവിലേയാണു അപകടം നടന്നത്. ഭർത്താവിനൊപ്പം സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത അധ്യാപികയെ ടിപ്പർ ലോറി തട്ടിയിട്ട ശേഷം അതേ ലോറി ശരീരത്തിലൂടെ കയറിയിറക്കുക ആയിരുന്നു.മേരിമൗണ്ട് സ്കൂൾ അധ്യാപികയും മാന്നാനം മുത്തേടം (കല്ലുവെട്ടാംകുഴി) ഷാജി മാത്യുവിന്റെ ഭാര്യയുമായ ലീന(42)യാണ് മരിച്ചത്. ഭർത്താവ് ഷാജിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്.
ലീനയെ സ്കൂളിൽ കൊണ്ടാക്കുന്നതിനു പോകുകയായിരുന്നു. റോഡിലെ ഹംബിൽ കയറിയിറങ്ങുകയായിരുന്നതിനാൽ സ്കൂട്ടറിനു വേഗം കുറവായിരുന്നു. പിന്നാലെ അമിതവേഗത്തിൽ പാഞ്ഞെത്തിയ ടിപ്പർ ലോറി വേഗം കുറയ്ക്കാതെ ഹംബിൽ കയറിയിറങ്ങുകയും സ്കൂട്ടറിൽ തട്ടുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ലോറി തട്ടി തെറിച്ച് വീണ ലീനയുടെ ദേഹത്തേക്ക് ലോറി കയറി ഇറങ്ങുക ആയിരുന്നു.തൽക്ഷണം ലീന മരിച്ചു.റോഡിലേക്കു തെറിച്ചുവീണ ഭർത്താവ് ചാടിയെണീറ്റ് നോക്കുമ്പോൾ കണ്ടത് ലീനയുടെ ചതഞ്ഞരഞ്ഞ ശരീരമാണ്.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. റെനി (38) ആണു ടിപ്പർ ലോറി ഓടിച്ചിരുന്നത്.മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഇയാൾക്കെതിരേ കേസെടുത്തതായി ഗാന്ധിനഗർ എസ്ഐ എം.ജെ.അരുൺ ഇ-വാർത്തയോട് പറഞ്ഞു.ശിക്ഷ ലഭിച്ചാൽ തന്നെ ഇയാൾക്ക് പരമാവധി രണ്ട് വർഷം തടവാകും ലഭിയ്ക്കുക