മലപ്പുറം കളക്ട്രേറ്റ് വളപ്പിൽ സ്‌ഫോടനം;നർകോടിക് സെൽ ഡിവൈഎസ്പി പി.ടി.ബാലൻ അന്വേഷിക്കും;സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നാരോപിച്ച് ഒ.രാജഗോപാല്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
2 November 2016
മലപ്പുറം കളക്ടറേറ്റ് വളപ്പിൽ ഉണ്ടായ സ്ഫോടനം നർകോടിക് സെൽ ഡിവൈഎസ്പി പി.ടി.ബാലൻ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ഗൗരവമായി കാണുന്നുവെന്നും അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. തീവ്രവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു.
മലപ്പുറം സ്ഫോടനം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. ലീഗ് എംഎൽഎ പി. ഉബൈദുള്ളയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്. മുഖ്യമന്ത്രി നൽകിയ മറുപടി തൃപ്തികരമായതിനാൽ സഭ വിട്ട പോകുന്നില്ലെന്ന് പ്രതിപക്ഷം വ്യക്‌തമാക്കി. അതേസമയം സർക്കാർ ഈ സംഭവത്തെ ലാഘവത്തോടെ കാണുന്നുവെന്നാരോപിച്ച് ബിജെപി അംഗം ഒ.രാജഗോപാൽ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.