വിവിധ കാരണങ്ങളാല്‍ ബഹ്‌റൈനില്‍ വിസയില്ലാതെ തുടരുന്നവര്‍ പേടിക്കേണ്ട; ‘ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റി’നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

single-img
31 October 2016

 

ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റിനുള്ള പദ്ധതി ബഹ്‌റൈനില്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സെപ്തംബറില്‍ അവതരിപ്പിച്ചത്‌

ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റിനുള്ള പദ്ധതി ബഹ്‌റൈനില്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സെപ്തംബറില്‍ അവതരിപ്പിച്ചത്‌

മനാമ: വിസയില്ലാതെ ബഹ്‌റൈനില്‍ തുടരേണ്ടി വന്നവര്‍ക്ക് നിയമവിധേയമായി തൊഴിലെടുക്കാനുള്ള സാഹചര്യമൊരുക്കുന്ന ‘ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റി’നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഉസാമ അല്‍ അബ്‌സി പറഞ്ഞു. എല്‍.എം.ആര്‍.എ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭാതീരുമാനത്തെ തുടര്‍ന്നാണ് ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റിനായുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ എല്‍.എം.ആര്‍.എ തീരുമാനിച്ചത്. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും തൊഴില്‍ വിപണിയെയും ചടുലമാക്കാന്‍ ഈ തീരുമാനം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്‍.എം.ആര്‍.എ സ്ഥാപിതമായതിന്റെ പത്താം വാര്‍ഷികവേളയിലാണ് ഇത് നടപ്പാക്കുന്നത്.

ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ കീഴിലും ജോലിചെയ്യാം. പാര്‍ട്ട് ടൈം ആയോ, മുഴുവന്‍ സമയമോ ഒരു തൊഴിലുടമയുടെയോ ഒന്നിലധികം പേരുടെയോ കീഴില്‍ പ്രവര്‍ത്തിക്കാം. തൊഴിലാളി തന്നെയാണ് ഫ്‌ളക്‌സിബിള്‍ വര്‍ക്‌പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്. വിവിധ കാരണങ്ങളാല്‍ മതിയായ രേഖകളില്ലാതെ ഇവിടെ തുടരേണ്ടിവന്നവര്‍ക്ക് നിയമവിധേയമായി രാജ്യത്ത് തുടരാനുള്ള സാഹചര്യമാണ് ഇതുവഴി ഒരുങ്ങുന്നത്. റണ്‍ എവെ കേസുള്ളവര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല. താമസം, സോഷ്യല്‍ ഇന്‍ഷൂറന്‍സ്, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്തം തൊഴിലാളിക്കുതന്നെയായിരിക്കും.

ആറുമാസത്തിനുള്ളില്‍ ഇത് നടപ്പാക്കി തുടങ്ങും. ആദ്യഘട്ടത്തില്‍ പ്രതിമാസം 2000 പേര്‍ക്കാണ് പെര്‍മിറ്റ് നല്‍കുക. നിലവില്‍ 2016 സെപ്തംബര്‍ വരെയുള്ള കാലത്ത് ജോലി നഷ്ടപ്പെടുകയോ വിസ പുതുക്കാതിരിക്കുകയോ ചെയ്തശേഷവും ബഹ്‌റൈനില്‍ തുടരുന്നവര്‍ക്കാണ് ഫ്‌ളക്‌സിബിള്‍ പെര്‍മിറ്റ് എടുക്കാനാവുക. രണ്ടു വര്‍ഷത്തേക്കാണ് ഇത് അനുവദിക്കുക. 200 ദിനാര്‍ ആണ് ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് ഫീസ്. ഹെല്‍ത്ത് കെയര്‍ ഇനത്തില്‍ 144 ദിനാറും പ്രതിമാസം ഫീസായി 30 ദിനാര്‍ വീതവും നല്‍കണം. ഇതിനുപുറമെ, നാട്ടിലേക്ക് മടങ്ങാനുള്ള വിമാനടിക്കറ്റിനുള്ള പണവും ഡെപ്പോസിറ്റ് ആയി നല്‍കേണ്ടി വരും. ഫ്‌ളക്‌സിബിള്‍ വര്‍ക്കര്‍, ഫ്‌ളക്‌സിബിള്‍ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍ എന്നിങ്ങനെ രണ്ടു തരം വര്‍ക്ക് പെര്‍മിറ്റുകളാണ് അനുവദിക്കുക. കഫ്റ്റീരിയ, റസ്റ്റോറന്റ്, ഹോട്ടല്‍, സലൂണ്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഫ്‌ളക്‌സിബിള്‍ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍ പെര്‍മിറ്റ് നല്‍കുന്നത്. ഇവര്‍ പ്രത്യേക മെഡിക്കല്‍ ടെസ്റ്റ് പാസാകേണ്ടി വരും. ഫെബ്രുവരിയോടെ ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിക്കും.