കേരളം ഇനി മുതല്‍ വരള്‍ച്ച ബാധിത പ്രദേശം; നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത് റവന്യൂ മന്ത്രി

single-img
31 October 2016

 

water-supply-disruption

തിരുവനന്തപുരം: നമ്മുടെ സംസ്ഥാനത്തും വെള്ളമില്ല. അന്യ സംസ്ഥാനങ്ങളെ പോല ഇനി നമ്മളും വരള്‍ച്ചയെ നേരിടാന്‍ തയ്യാറാവേണ്ടിയിരിക്കുന്നു. കേരളത്തെയും വരള്‍ച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രിയാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് മഴയുടെ അളവില്‍ 69 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കാലവര്‍ഷം ഗണ്യമായി കുറഞ്ഞതോടെയാണ് 14 ജില്ലകളേയും വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന് കൂടുതല്‍ സഹായത്തിനായി കേന്ദ്രത്തെ സമീപിക്കാനാകും.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവര്‍ഷമാണ് കടന്നുപോയത്. ഒക്ടോബറില്‍ ലഭിക്കേണ്ട മഴയില്‍ 70 ശതമാനത്തിന്റെ കുറവ്. മിക്ക ജില്ലകളിലും കുടിവെള്ള പ്രശ്നം രൂക്ഷമാകുമ്പോഴാണ് സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപം നല്‍കും. മഴ കുറയുന്ന സാഹചര്യത്തില്‍, സംസ്ഥാന ദുരന്ത നിവാരണ സമിതി പലവട്ടം യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിരുന്നു.

വരള്‍ച്ചാ പ്രതിരോധത്തിന് കര്‍മ്മപരിപാടിയും തയ്യാറാക്കിയിട്ടുണ്ട്. ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികളടക്കം പരിഗണനയിലുണ്ട്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കും. യുദ്ധകാലാടിസ്ഥാനത്തിലുള്ള കര്‍മ്മ പരിപാടിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുക. കാലവര്‍ഷം ചതിച്ചതോടെ ഇനിയുള്ള പ്രതീക്ഷ മുഴുവന്‍ തുലാവര്‍ഷത്തിലാണ്.