കേരളത്തില്‍ തെരുവുനായയാണ് പ്രശനമെങ്കില്‍, ഹിമാചലില്‍ കുരങ്ങാണ് പ്രശ്നക്കാരന്‍

single-img
30 October 2016

monkeys

ജീവനോടെയോ അല്ലാതെയോ കുരങ്ങിനെ പിടിച്ചുതരുന്നവര്‍ക്ക് 1000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് ഹിമാചല്‍ സര്‍ക്കാര്‍. കുരങ്ങുശല്യം രൂക്ഷമായതോടെയാണ് ഇത്തരമൊരു പ്രഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. കേരളത്തില്‍ അലഞ്ഞുനടക്കുന്ന തെരുവുനായ്ക്കളാണ് പ്രശ്‌നമെങ്കില്‍ ഷിംലയില്‍ കൃഷിയിടങ്ങളിലും തെരുവിലും അലഞ്ഞ് നടക്കുന്ന കുരങ്ങന്‍മാരാണ് പ്രശ്‌നം. ഹിമാചലില്‍ കുരങ്ങന്‍മാരുടെ ശല്യം കൂടിയതോടെ കര്‍ഷകരും സമരരംഗത്താണ്. ഈ സാഹചര്യത്തില്‍ കുരങ്ങുകളെ ജീവനോടെ പിടിച്ച് വന്ധ്യംകരണം നടത്താനാണ് തീരുമാനം. ഇതിനായി കുരങ്ങന്‍മാരെ പിടികൂടി നല്‍കുന്നവര്‍ക്ക് 1000 രൂപ വരെ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

കുരങ്ങന്‍മാരെ കൊല്ലുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി താക്കൂര്‍ സിംഗ് ഭര്‍മൗറിയാണ് പറഞ്ഞത്. 300 മുതല്‍ 500 രൂപ വരെയാണ് ഒരു കുരങ്ങിന് നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. വന്ധ്യംകരണം നടത്തുന്നതിനായി കുരങ്ങന്‍മാരെ ആരു പിടിച്ചാലും അവര്‍ക്ക് 1000 രൂപ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഷിംലയിലെ 37 ഓളം പ്രദേശങ്ങളിലാണ് കുരങ്ങന്‍മാരുടെ ശല്യം രൂക്ഷമായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. കുരങ്ങന്‍മാരെ വന്ധ്യംകരണം നടത്തുന്നതിനായി ഇതുവരെ സര്‍ക്കാര്‍ 20 കോടി രുപയാണ് മുടക്കിയത്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഫലം കണ്ടില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ തീരുമാനവുമായി മുന്നോട്ട് വന്നത്.

സംസ്ഥാനത്ത് 53 സ്ഥലങ്ങളില്‍ കുരങ്ങന്‍മാരുടെ ശല്യം ഉള്ളതായി പ്രഖ്യാപിക്കുവാനാണ് പരിസ്ഥിതി മന്ത്രാലയം തയ്യാറെടുക്കുന്നത്. കുരങ്ങന്‍മാരുടെ ഭീഷണി നലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നേത്യത്വത്തില്‍ കുരങ്ങന്‍മാരെ പിടിക്കുന്നതിനായി പ്രത്യേക ക്ലാസുകളും നടത്തുമെന്ന് മന്ത്രി പറഞ്ഞു.