അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോം ജോസിനെതിരെ നടപടിയെന്ന് ചീഫ് സെക്രട്ടറി
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും തനിയ്ക്ക് ലഭിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.
ടോം ജോസിന് 1.19 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ ഉണ്ടെന്നു വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നു.എഫ്.ഐ.ആറിന്റെ അടിസ്‌ഥാനത്തില്‍ റെയ്‌ഡ് നടത്താന്‍ കോടതി ഉത്തരവിട്ടു. ഇതേതുടര്‍ന്നാണ് ടോം ജോസിന്റെ വസതികളിലും ഓഫ്‌സിലും വിജിലന്‍സ് ഡിവൈ.എസ്.പി: കെ.ജി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ റെയ്‌ഡ് നടത്തിയത്. 2010 ജനുവരി ഒന്നു മുതല്‍ 2016 സെപ്‌റ്റംബര്‍ 30 വരെയുള്ള ആറു വര്‍ഷത്തില്‍ ആര്‍ജിച്ച സമ്പാദ്യങ്ങളെപ്പറ്റിയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി എഫ്.ഐ.ആര്‍. തയാറാക്കിയത്.