ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗം മൂലം കാന്‍സര്‍;70 ദശലക്ഷം യുഎസ് ഡോളർ പിഴ നൽകണമെന്ന് കോടതി
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡറിന്റെ ഉപയോഗം മൂലം അണ്ഡാശയ കാന്‍സര്‍ വന്നെന്ന പരാതിയില്‍ യുവതിക്ക് 70 മില്യണ്‍ യു.എസ് ഡോളര്‍( ഏതാണ്ട് 400 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്.കാലിഫോർണിയയിലെ മൊഡെസ്റ്റൊ സ്വദേശിനി ഡിബോറാ ജിയാനെജിനി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. യുവതിക്കു അണ്ഡാശയ അർബുധമുണ്ടെന്നു 2012–ൽ കണ്ടെത്തിയിരുന്നു. മിസൗറിയിലെ സെന്റ് ലൂയിസ് നഗരത്തിലുള്ള ഉപഭോക്‌തൃ കോടതിയുടേതാണ് വിധി.
അര്‍ബുദത്തിന്കാരണം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറാണെന്ന് ആരോപിച്ച് അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിവിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡിബോറാ ജിയാനെജിനിയുടെ അഭിഭാഷകനായ ജിം ഓന്‍ഡര്‍ പറഞ്ഞു.
എന്നാൽ കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നു കമ്പനി വക്‌താവ് കരോൾ ഗുഡ്റിച്ച് പ്രതികരിച്ചു. ഈ വർഷമാദ്യം പരിഗണിച്ച രണ്ടു കേസുകളിലായി 127 ദശലക്ഷം യുഎസ് ഡോളർ നഷ്‌ടപരിഹാരമായി നൽകാൻ ഇതേ കോടതി കമ്പനിക്കെതിരെ ഉത്തരവിട്ടിരുന്നു. രണ്ടായിരത്തോളം സ്ത്രീകൾ കമ്പനിക്കെതിരെ നൽകിയ കേസുകളും നിലവിലുണ്ട്.