വിജിലന്‍സിലെ ഉന്നതരും പരാതിക്കാരും തമ്മില്‍ അവിശുദ്ധ ബന്ധം; വിജിലന്‍സിനെതിരെ ശങ്കര്‍ റെഡ്ഡിയുടെ കത്ത്

single-img
29 October 2016

 

sankar_reddy

വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ശങ്കര്‍ റെഡ്ഡിയുടെ കത്ത്. വിജിലന്‍സിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍ ജേക്കബ് തോമസിനാണ് കത്ത് നല്‍കിയത്. വിജിലന്‍സിലെ ഉന്നതരും പരാതിക്കാരും തമ്മല്‍ അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നാണ് കത്തിലെ മുഖ്യ ആരോപണം.

ഈ കൂട്ടുകെട്ടിന്റെ ഫലമായാണ് തനിക്കെതിരെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത്. ഈ കൂട്ടുകെട്ട് ഇപ്പോഴും തുടരുന്നതിനാല്‍ തെറ്റായ റിപ്പോര്‍ട്ടുകള്‍ ഇനിയും നല്‍കാന്‍ ഇടയുണ്ട്. തനിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ പായിച്ചറ നവാസ് എന്നയാള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നും അദ്ദേഹം കത്തില്‍ വിശദീകരിക്കുന്നു.

പായിച്ചറ നവാസും വിജിലന്‍സ് ഉദ്യോഗസ്ഥരും തമ്മില്‍ ഇപ്പോഴും ബന്ധമുണ്ട്. ഈ കൂട്ടുകെട്ട് തനിക്കെതിരെ പല ഗൂഢാലോചനകളും നടത്തുന്നുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു.

ശങ്കര്‍ റെഡ്ഡിക്കെതിരെ വിജിലന്‍സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സത്യവാങ്മൂലം നല്‍കിയത് ജേക്കബ് തോമസിന്റെ അറിവോടെയായിരിക്കും എന്ന് ഐപിഎസ് തലപ്പത്ത് പ്രചാരണം ശക്തമായിരിക്കെയാണ് അദ്ദേഹം ഇന്ന് കത്ത് നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.