കേരളത്തെ തെരുവുനായ വിമുക്ത സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം;തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ അവസ്‌ഥ മേനക ഗാന്ധിക്ക് അറിയില്ല: കെ.ടി.ജലീൽ
തിരുവനന്തപുരം: തെരുവ് നായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ നിയമം ചുമത്തണമെന്ന് പറഞ്ഞ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിക്ക് മറുപടിയുമായി തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി കെ.ടി.ജലീൽ രംഗത്ത്. മേനകാ ഗാന്ധിക്ക് ഡൽഹിയിലിരുന്ന് എന്തും പറയാമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്ന മനുഷ്യരുടെ അവസ്ഥ കേന്ദ്രമന്ത്രി മേനകാ ഗാന്ധിയ്ക്ക് അറിയില്ലെന്നും അവരുടെ അഭിപ്രായത്തോട് യോജിപ്പ് അവരുടെ പാര്‍ട്ടിയ്ക്ക് പോലും യോജിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തെ തെരുവുനായ വിമുക്ത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇതിനായുള്ള നടപടികള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
തെരുവ് നായ്ക്കളുടെ ആക്രമണം സംബന്ധിച്ച കാര്യങ്ങൾ അറിയണമെങ്കിൽ മേനകാ ഗാന്ധി കേരളത്തിലേക്ക് വരണമെന്നും ജലീൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ബ്ലോക്ക്, ജില്ലാ അടിസ്‌ഥാനത്തിൽ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പ്രത്യേകം ഷെൽട്ടറുകളിൽ പാർപ്പിക്കാൻ ഉദ്ദേശിക്കുകയാണ്. കൂടാതെ വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്ന കാര്യങ്ങളും ആലോചിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.