ഗര്‍ഭിണിയായ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നതിനു ശേഷം ആളൊഴിഞ്ഞ പാറമടയില്‍ കെട്ടി താഴ്ത്തി; വിവാഹിതനായ കാമുകന്റെ ക്രൂരത

single-img
20 October 2016

 

suraj-murderer
തലയോലപ്പറമ്പ്: ഭാര്യയുടെ കൂട്ടുകാരിയുമായുള്ള പ്രണയ ബന്ധം ഗര്‍ഭത്തില്‍ കലാശിച്ചപ്പോള്‍ രക്ഷപ്പെടാനായി യുവാവ് ഗര്‍ഭിണിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നതിനു ശേഷം ആളോഴിഞ്ഞ പാറമടയില്‍ കെട്ടി താഴ്ത്തി. തലയോലപ്പറമ്പിനടുത്ത് പൊതിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ വടയാര്‍ പട്ടുംമേല്‍ സുകുമാരന്റെ മകള്‍ സുകന്യ(22)യുടെ മൃതദേഹമാണ് ഇന്നലെ പാറമടക്കുളത്തില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പ്രതി പൊതി സൂര്യാഭവനില്‍ സൂരജി(28)നെ പോലീസ് പിടികൂടി. പൊതിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതിയെ ആദ്യം സൂരജ് വിവാഹം കഴിക്കുകയും ഇതിനുശേഷം ആശുപത്രിയിലെ റിസപ്ഷനിസ്റ്റും ഭാര്യയുടെ അയല്‍വാസിയുമായ യുവതിയുമായി പ്രണയത്തിലാവുകയുമായിരുന്നു.

ഇതിനിടയില്‍ അവിഹിത ബന്ധത്തില്‍ പെണ്‍കുട്ടി ഗര്‍ഭം ധരിച്ചിരുന്നു. വിവാഹഭ്യര്‍ഥന നടത്തിയ സുകന്യയില്‍ നിന്നും സൂരജ് ഒഴിഞ്ഞുമാറാന്‍ തുടങ്ങി. ഒടുവില്‍ ഹര്‍ത്താലിന്റെ തലേദിവസം പെണ്‍കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. തന്നെ ഇനി അന്വേഷിക്കേണ്ടെന്നും കാമുകനോടൊപ്പം പോവുകയാണെന്നുമുള്ള കുറിപ്പ് വീട്ടുകാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് 13ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍നിന്നു ലഭിച്ച ചില വിവരങ്ങള്‍ പോലീസിനെ സൂരജിലേക്ക് എത്തിക്കുകയായിരുന്നു.

യുവതിയെ കാണായതിനെത്തുടര്‍ന്ന് ആദ്യം പോലീസ് സൂരജിനെ ചോദ്യം ചെയ്തുവെങ്കിലും യുവതി തന്നോടൊപ്പം വന്നിട്ടില്ലെന്നും എറണാകുളം സ്വദേശിയായ മറ്റൊരു യുവാവിനെയും പെണ്‍കുട്ടിയെയും കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിടുക മാത്രമാണ് താന്‍ ചെയ്തതെന്നുമായിരുന്നു ആദ്യം മൊഴി. എന്നാല്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ സുകന്യയുടെ ഫോണില്‍നിന്നും നിരവധി തവണ ഇയാള്‍ക്ക് കോളുകള്‍ വന്നിട്ടുണ്ടെന്ന് മനസിലായതോടെ സൂരജിലേക്ക് സംശയം നീളുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഒടുവില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി.

25 വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്ന തന്റെ വീടിനുസമീപമുള്ള പാറമടയില്‍ സുകന്യയെ കൊന്നു കല്ലില്‍കെട്ടി താഴ്ത്തിയിട്ടുണ്ടെന്ന് പോലീസിനോടു പ്രതി പറഞ്ഞു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു.