മുഖ്യമന്ത്രിയുടെ പേരിൽ യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഏഴ് പേർ പിടിയിൽ;ഡിവൈഎഫ്ഐ നേതാവടക്കം ഏഴുപേരാണു അറസ്റ്റിലായത്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ഡിവൈഎഫ്‌ഐ നേതാവടക്കം ഏഴുപേര്‍ പിടിയില്‍. എറണാകുളം സ്വദേശിനി സാന്ദ്രാ തോമസിന്റെ പരാതിപ്രകാരമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
സാന്ദ്രയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സ്വദേശികളായ നിയാസ്, കമാലുദ്ദീന്‍, അജയന്‍, ഫൈസല്‍, വിന്‍സെന്റ്, സിദ്ധിഖ്, തൃപ്രയാര്‍ ജോഷി എന്നിവരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
കറുകപ്പിള്ളി സ്വദേശിയായ കമാലുദ്ദീനും സാന്ദ്രാ തോമസും തമ്മില്‍ നടത്തിയ വസ്തുക്കച്ചവടത്തിന്റെ പേരിലാണ് ഭീഷണിയും പണം തട്ടലും നടന്നത്. കമാലുദ്ദീന്റെ കൈവശമുണ്ടായിരുന്ന എറണാകുളത്തെ വസ്തു സാന്ദ്ര വില്‍ക്കാനുള്ള കരാറായിരുന്നു. 1.25 കോടി രൂപയ്ക്കായിരുന്നു സ്ഥലകച്ചവടം ഉറപ്പിച്ചിരുന്നത്. ആദ്യ ഗഡുവായി 50 ലക്ഷം രൂപയും ബാക്കി തുക ബാങ്ക് ലോണ്‍ ലഭിച്ചതിനു ശേഷം നല്‍കാമെന്നുമായിരുന്നു കരാര്‍. അതിന്‍പ്രകാരം 50 ലക്ഷം രൂപ കമാലുദ്ദീന്‍ കൈപ്പറ്റിയിരുന്നു.
തുടര്‍ന്ന് സാന്ദ്രയുടെ വീട്ടിലെത്തിയ കമാലുദ്ദീനും ഡിവൈഎഫ്‌ഐ നേതാവും ഉള്‍പ്പടെയുള്ള കൂട്ടാളികള്‍ ബാക്കി പണം എത്രയും പെട്ടെന്ന് നല്‍കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. മാത്രമല്ല കാക്കനാട് സാന്ദ്ര നിര്‍മിച്ചുകൊണ്ടിരുന്ന 4,000 സ്‌ക്വയര്‍ ഫീറ്റിന്റെ കെട്ടിടം കമാലുദ്ദീന്റെ പേരില്‍ എഴുതി വാങ്ങിക്കുകയും ചെക്കുകളില്‍ ഒപ്പിട്ടു വാങ്ങിക്കുകയും ചെയ്തു. കൂടാതെ സാന്ദ്രയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ജാഗ്വാര്‍ കാര്‍ ഭീഷണിപ്പെടുത്തി വില്‍പ്പിച്ച് അതില്‍ നിന്നും 30 ലക്ഷം രൂപ തട്ടിയതായും പരാതിയില്‍ പറയുന്നു.
ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് കമാലുദ്ദീനെ മറൈന്‍ ഡ്രൈവില്‍ വിളിച്ചുവരുത്തി ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തത്. മറ്റുപ്രതികളെയും ചൊവ്വാഴ്ച രാത്രി തന്നെ പോലീസ് പിടികൂടുകയായിരുന്നു.പതിനൊന്ന് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.