ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോളിന് കൊച്ചി വേദിയാകും

single-img
19 October 2016

u17

കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോളിന് കൊച്ചി വേദിയാകും. അടുത്ത വര്‍ഷം നടത്തുന്ന കുട്ടികളുടെ ലോകകപ്പിന് ആവശ്യമായ സജ്ജീകരണങ്ങള്‍ കൊച്ചിയിലുണ്ടെന്ന് വേദി സന്ദര്‍ശിച്ച ഫിഫ അധികൃതര്‍ പറഞ്ഞു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, നാലു പരിശീലന മൈതാനങ്ങള്‍ എന്നിവിടങ്ങളിലെ ഒരുക്കങ്ങളില്‍ ഫിഫ പ്രതിനിധി സംഘം സംതൃപ്തി രേഖപ്പെടുത്തി.

കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹാവിയര്‍ സെപ്പി കലൂര്‍ സ്റ്റേഡിയത്തെ ലോകകപ്പ് വേദിയായി പ്രഖ്യാപിച്ചു.ഫിഫ സമ്പൂര്‍ണ സംഘത്തിന്റെ രണ്ടാമത്തെ സന്ദര്‍ശനമാണ് ഇന്നു കൊച്ചിയില്‍ വേദി തീരുമാനിക്കുന്നതിന് എത്തിയിരുന്നത്. ലോകകപ്പ് ഇവന്റ് മാനേജര്‍ മേയര്‍ വോര്‍ഫെല്‍ഡര്‍, പ്രൊജക്ട് തലവന്‍ ട്രാസി ലൂ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

നേരത്തെ ഫെബ്രുവരിയിലാണ് ഫിഫ സംഘം ഇന്ത്യ സന്ദര്‍ശിച്ചത്. അന്ന് പ്രധാന വേദികളിലും പരിശീലന മൈതാനങ്ങളിലും പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികളെക്കുറിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഫോര്‍ട്ട് കൊച്ചി വേളി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, പനമ്പിള്ളി നഗര്‍ ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ട്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവയാണ് പരിശീലന മൈതാനങ്ങള്‍. അടുത്തവര്‍ഷം സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് അണ്ടര്‍-17 ലോകകപ്പ് നടക്കുന്നത്.