പാത്രമില്ല : രോഗിക്ക് തറയില്‍ ചോറ് വിളമ്പി റാഞ്ചിയിലെ സര്‍ക്കാര്‍ ആശുപത്രി
റാഞ്ചി: ആശുപത്രിയില്‍ കഴിക്കാന്‍ പാത്രമില്ല എന്ന് പറഞ്ഞു രോഗിക്ക് തറയില്‍ ഭക്ഷണം നല്‍കി. ആശുപത്രിയുടെ വാർഡിൽ തറയില്‍ നിന്ന് നേരിട്ട് ഭക്ഷണം കഴിക്കുന്ന സ്ത്രീയുടെ ചിത്രം ദൈനിക് ഭാസ്കര്‍ ആണ് പുറത്തുവിട്ടത്. ജാർഖണ്ടിന്റെ തലസ്ഥാനമായ റാഞ്ചിയിലെ തന്നെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണ് ഇത്.
വാര്‍ഡ് ബോയ്സ് ആദ്യമേ രോഗിയെ കൊണ്ട് തറ വൃത്തിയാക്കുകയും പിന്നീട് അവര്‍ക്ക് ആഹാരം തറയില്‍ വിളമ്പുകയും ആയിരുന്നു. കൈയില്‍ ബാന്‍ഡ്ജ്ജ് ചുറ്റി തറയില്‍ ഇരുന്നു ആഹാരം കഴിക്കുന്ന ചിത്രമാണ് പുറത്തുവന്നത്.
കയ്യിലെ എല്ലിനു പൊട്ടലുമായി ഓര്‍ത്തോപീഡിയക്ക് വാര്‍ഡില്‍ ആണ് പല്‍മതി ദേവി കിടക്കുന്നത്. സ്വന്തമായി ഒരു പാത്രം കൊണ്ട് വരാതെ ഇരുന്ന പല്‍മതിയോട് ഇവിടെ നിങ്ങള്‍ക്ക് തരാന്‍ പാത്രം ഒന്നും ഇല്ല എന്നായിരുന്നു അധികൃതരുടെ മറുപടി.
ഇങ്ങനെ ഒരു സംഭവം നടന്നതായി അറിഞ്ഞില്ല, ഉടനെ തന്നെ വേണ്ട നടപടികള്‍ എടുക്കും എന്നാണു ആശുപത്രി ഡയറക്ടര്‍ ബി.എല്‍ ഷേര്‍വാല്‍ പറഞ്ഞത്.
രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ നിലവാരം കുറഞ്ഞ സൗകര്യങ്ങളുടെ ചർച്ചയിലേക്ക് ആണ് ഈ സംഭവവും കടക്കുന്നത്.
ആംബുലന്‍സ് സംവിധാനം ഇല്ലാതെ കഴിഞ്ഞ മാസം ഓഡിഷയില്‍ ഭാര്യയുടെ മൃതദേഹവുമായി 10 കിലോമീറ്റര്‍ നടന്നത് വിവാദമായിരുന്നു.