ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ തമിഴ് ചിത്രം വിസാരണൈയ്ക്ക് ഓസ്‌കാര്‍ നോമിനേഷന്‍
ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ വെട്രിമാരൻ ചിത്രം ‘വിസാരണൈ’ ഓസ്‌കാര്‍ നോമിനേഷനിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തു. വിദേശഭാഷ വിഭാഗത്തിലേക്കാണ് വിസാരണൈ മത്സരിക്കുക.
കേതന്‍ മേത്ത അധ്യക്ഷനായ ജൂറിയാണ് ഓസ്‌കാറിലെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരെഞ്ഞെടുത്തത്. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത മലയാള ചിത്രം കാടു പൂക്കുന്ന നേരവും മത്സരത്തിനുണ്ടായിരുന്നു. വെനീസ് ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്കും ചിത്രം നേരത്തേ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. എം. ചന്ദ്രകുമാറിന്റെ ലോക്ക് അപ്പ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം.
2017 ഫെബ്രുവരി 27നാണ് ലോസ് ആഞ്ചല്‍സില്‍ 89-മത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം. വെട്രിമാരനും ധനുഷും ചേര്‍ന്നാണ് വിസാരണൈ നിര്‍മിച്ചിരിക്കുന്നത്. വെനീസ് ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഏക തമിഴ് ചിത്രമായിരുന്നു വിസാരണൈ
ചിത്രം ഓസ്‌കാറിന് തെരെഞ്ഞെടുത്ത വിവരം സംവിധായകനായ വെട്രിമാരനും സ്ഥിരീകരിച്ചിട്ടുണ്ട്. ജീന്‍സ്, ഇന്ത്യന്‍, കുരുതിപൂനാല്‍, തേവര്‍ മകന്‍, അഞ്ജലി, നായകന്‍, ദൈവ മകന്‍ എന്നീ തമിഴ് ചിത്രങ്ങള്‍ മുമ്പ് ഓസ്‌കാറിന് പരിഗണിക്കപ്പെട്ടിരുന്നു. 2017 ഫെബ്രുവരിയില്‍ ലോസ് ആഞ്ജല്‍സില്‍ വെച്ചാണ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.