മുംബൈയില്‍ ആയുധധാരികളായ അജ്ഞാതരെ കണ്ടതായി റിപ്പോര്‍ട്ട്;മുംബൈയിൽ അതീവ ജാഗ്രത.
മുംബൈ: മുംബൈയിലെ ഉറാന്‍ മേഖലയില്‍ നാവിക ആസ്ഥാന പരിസരത്ത് കറുത്ത വസ്ത്രം ധരിച്ച തോക്കുധാരികളെ കണ്ടെന്ന സ്‌കൂള്‍ കുട്ടികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.
കറുത്ത വേഷം ധരിച്ച ചിലര്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നത് കണ്ടെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. യുഇഎസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയാണ് ആദ്യം വിവരം അറിയിച്ചത്. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നാവികസേന വിവരം മുംബൈ ഭീകരവിരുദ്ധ സേനയ്ക്കും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും കൈമാറുകയായിരുന്നു. നേവല്‍ ബേസില്‍ നിയോഗിച്ചിട്ടുള്ള മറൈന്‍ കമാന്‍ഡോകള്‍, മാര്‍കോസ് എന്നിവയ്ക്കും അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്യ മുംബയ് പൊലീസും നാവികസേനയും സംയുക്തമായി തിരച്ചില്‍ നടത്തുന്നുണ്ട്.ഉറാനിലെ നാവിക ആസ്ഥാനത്ത് മറൈൻ കമാൻഡോകളെ വിന്യസിച്ചു. മുംബൈ പൊലീസ് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. അതേസമയം, സംശയകരമായ ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന വിവരം.
സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ത്വരിതഗതിയില്‍ നടപടി സ്വീകരിച്ചു വരുന്നതായും നാവികസേന പ്രതികരിച്ചു. മുംബൈയിലെ എല്ലാ വ്യോമസേനാ യൂണിറ്റുകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി
മുംബൈയ് തുറമുഖത്തിന് എതിരായി സ്ഥിതി ചെയ്യുന്ന നേവിയുടെ ആയുധ ഡിപ്പോയായ ഐഎന്‍എസ് അഭിമന്യൂവിലും ജാഗ്രതാ നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്. 2008ല്‍ വന്‍ ആയുധ സന്നാഹവുമായെത്തിയ ലഷ്‌കര്‍ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തിയിരുന്നു. അന്ന് 150 പേരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ വടക്കന്‍ കശ്മീരിലെ ഉറിയില്‍ സൈനിക ക്യാമ്പില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 17 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ നാലു ഭീകരരെയും സൈന്യം വിധിച്ചിരുന്നു.