ഓണം കഴിഞ്ഞതോടെ ചെക്കുപോസ്‌ററുകളിലെ പരിശോധന നിലച്ചു;തമിഴ്‌നാട്ടില്‍ നിന്ന് വിഷം തളിച്ച പച്ചക്കറികള്‍ വീണ്ടും കേരളത്തിലേക്ക്
കോട്ടയം: തമിഴ്‌നാട്ടില്‍ നിന്ന് വിഷം തളിച്ച പച്ചക്കറികള്‍ വീണ്ടും കേരളത്തിലേക്ക്.ഏറ്റവും കൂടുതല്‍ പച്ചക്കറി എത്തുന്ന കുമളി, തെങ്കാശി ചെക്ക്പോസ്റ്റുകളില്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചതോടെയാണ് കേരളത്തിലേക്ക് വീണ്ടും വിഷപ്പച്ചക്കറികള്‍ എത്താല്‍ കാരണം.്.ഓണത്തിനു മുന്‍പ് വരെ വിഷം കലര്‍ന്ന പച്ചക്കറികള്‍ എത്തുന്നത് തടയാൻ കർശന പരിശോധന നടത്തിയിരുന്നു. . എന്നാല്‍, ഓണം കഴിഞ്ഞതോടെ തമിഴ്നാട്ടില്‍നിന്നു വിഷം തളിച്ച പച്ചക്കറികള്‍ സംസ്ഥാനത്ത് എത്തിത്തുടങ്ങി. തമിഴ്നാട്ടില്‍നിന്ന് അതിര്‍ത്തിയിലേക്കെത്തുന്ന വാഹനങ്ങളില്‍ പച്ചക്കറിയാണോയെന്ന് നോക്കുകമാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.
തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളില്‍ മാരകമായ കീടനാശിനി കണ്ടതിനെത്തുടര്‍ന്നാണ് അതിര്‍ത്തികളില്‍ വിഷപരിശോധനയ്ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു . . എന്നാല്‍ ഈ സംവിധാനവുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. സംസ്ഥാനത്തേക്ക് എത്തുന്നതില്‍ 70 ശതമാനം പച്ചക്കറിയും കൊണ്ടുവരുന്നത് തമിഴ്നാട്ടില്‍നിന്നാണ്. പഴവര്‍ഗങ്ങളില്‍ ഏറെയും എത്തുന്നതും തമിഴ്നാട്ടില്‍നിന്നുതന്നെ. ആപ്പിള്‍, ഓറഞ്ച് എന്നിവ മാത്രമാണ് കര്‍ണാടക, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നെത്തിക്കുന്നത്.
ഭക്ഷ്യവസ്തുക്കളിലെ വിഷാംശം തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കണം
തമിഴ്നാട്ടിലെ തോട്ടങ്ങളില്‍ പരിശോധന നടത്താന്‍ കര്‍ഷകര്‍ കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരെ അനുവദിക്കില്ല. തമിഴ്നാട് സര്‍ക്കാരും ഇതിനോട് യോജിക്കില്ല. തമിഴ്നാട്ടിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നു സംയുക്ത പരിശോധന നടത്താന്‍ പോലും കേരളത്തിന് കഴിയില്ലെന്നുറപ്പാണ്. ചെക്ക്പോസ്റ്റുകളില്‍ മാത്രമേ പരിശോധന നടക്കൂ. അതിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണം. നിരവധി ലോഡ് പച്ചക്കറികള്‍ എത്തുമ്പോള്‍ ഒരേ സമയത്ത് പരിശോധന നടത്തി കടത്തി വിടാനാവില്ല. ഉടന്‍ തന്നെ പരിശോധനാ ഫലം എത്തില്ലെന്നതിനാല്‍ പച്ചക്കറി കടത്തി വിടേണ്ടി വരും.
വിഷാംശം ഉണ്ടെന്ന് കണ്ടെത്തി നടപടി എടുക്കുമ്പോഴേക്കും പച്ചക്കറിയും പഴവര്‍ഗങ്ങളും കേരളീയര്‍ കഴിച്ചു തീര്‍ത്തിട്ടുണ്ടാവും. നിലവില്‍ പഴം-പച്ചക്കറികളിലും മറ്റു ഭക്ഷ്യവസ്തുക്കളിലും കീടനാശിനികളുടെ സാന്നിധ്യം നിര്‍ണയിക്കാനുള്ള സംവിധാനം തിരുവനന്തപുരം ഗവ. അനലിസ്റ്റ്സ് ലാബിലും എറണാകുളം റീജണല്‍ അനലറ്റിക്കല്‍ ലാബിലും മാത്രമാണുള്ളത്.
കോഴിക്കോട് റീജണല്‍ അനലറ്റിക്കല്‍ ലാബില്‍ സംവിധാനം ഒരുക്കാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിട്ടേയുള്ളൂ. ഭക്ഷ്യവസ്തുക്കളിലെ ഈയം ഉള്‍പ്പെടെയുള്ള ഘനലോഹങ്ങളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള സംവിധാനം തിരുവനന്തപുരം, കോഴിക്കോട് ലാബുകളില്‍ ഇതുവരെയില്ല. ഇത്തരം സംവിധാനങ്ങള്‍ ഇനി സ്ഥാപിക്കണം. ഇത്തരം സംവിധാനങ്ങള്‍ അതിര്‍ത്തികളില്‍ സ്ഥാപിക്കാതെ എങ്ങനെ പച്ചക്കറി പഴവര്‍ഗങ്ങളിലെ കീടനാശിനി പ്രയോഗത്തിന്റെ അളവ് പരിശോധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ ചോദിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ തുടക്കം മുതല്‍ വിളവെടുത്ത് കേരളത്തിലേക്ക് എത്തിക്കുന്നതുവരെയുള്ള സമയങ്ങളില്‍ കണ്ണു തുറന്നിരുന്ന് കൃത്യമായ പരിശോധന നടത്തിയാല്‍ മാത്രമേ വിഷപ്പച്ചക്കറികള്‍ തടയാനാവൂ.