ബിജെപി ദേശീയ കൗണ്‍സിലിന് അരങ്ങൊരുങ്ങി കോഴിക്കോട് നഗരം;പ്രധാനമന്ത്രിയും, കേന്ദ്രമന്ത്രിമാരും കേരളത്തിലേയ്ക്ക്
കോഴിക്കോട് : ബിജെപി ദേശീയ കൗണ്‍സിലിന് അരങ്ങൊരുങ്ങി കോഴിക്കോട് നഗരം.നാളെ സ്വപ്നനഗരിയിലെ ദീനദയാല്‍ ഉപാധ്യായ നഗറിലാണ് ദേശീയ കൗണ്‍സില്‍ ചേരുന്നത്.
23നു റാവിസ് കടവ് റിസോർട്ടിൽ ദേശീയ നിർവാഹക സമിതി യോഗവും 24ന് കടപ്പുറത്ത് പൊതുസമ്മേളനവും 25ന് സ്വപ്ന നഗരിയിൽ ദേശീയ കൗൺസിൽ യോഗവും നടക്കും. സമ്മേളനത്തിനു മുന്നോടിയായി കൊടിമര, പതാക, ദീപശിഖാ ജാഥകൾ ഇന്നലെ വൈകിട്ട് നഗരത്തിലെത്തി.
പ്രധാനമന്ത്രിയും, കേന്ദ്രമന്ത്രമാരും, ബിജെപിയുടെ മുഖ്യമന്ത്രിമാരുമടക്കം രണ്ടായിരത്തോളം പ്രതിനിധികളാണ് മൂന്ന് ദിനങ്ങളിലായി നടക്കുന്ന ദേശീയ കൗണ‍്‍സിലില്‍ പങ്കെടുക്കുന്നത്.
കൗണ്‍സിലില്‍ പങ്കെടുക്കുന്നതിനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് കോഴിക്കോട് എത്തും.
24ന് വൈകിട്ട് നാലുമുതൽ കടപ്പുറത്തു നടക്കുന്ന മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും.തുടർന്ന് 7.30ന് തളി സാമൂതിരി ഹൈസ്കൂൾ അങ്കണത്തിൽ നടക്കുന്ന സ്മൃതിസന്ധ്യയിൽ മോദിയും അമിത് ഷായും പങ്കെടുക്കും. ഈ ദിവസം നഗരത്തില്‍ കടുത്ത ഗതാഗതനിയന്ത്രണവും ഉണ്ടാകും.
പ്രധാനമന്ത്രിയുടെ ഓഫീസടക്കം മൂന്ന് ദിവസം കോഴിക്കോടാകും പ്രവര്‍ത്തിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ ഓഫീസും തൊട്ടടുത്ത് തന്നെ പ്രവര്‍ത്തിക്കും. കേന്ദ്രമന്ത്രിസഭാ യോഗം ഇവിടെ ചേരാനുള്ള സാധ്യതയും ഉണ്ട്.