ജോസ് മാവേലിക്ക് ജാമ്യം;തെരുവ് നായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ ജോസ് മാവേലിയുടെ നേതൃത്വത്തിൽ കൊന്നൊടുക്കിയത് 30ഓളം തെരുവുനായ്ക്കളെ
കൊച്ചി : തെരുവുനായ്ക്കളെ കൊല്ലാന്‍ നേതൃത്വം നല്‍കിയതിന് അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തകനായ ജോസ് മാവേലിക്ക് ജാമ്യം ലഭിച്ചു.
എറണാകുളം ചെങ്ങമനാട് പഞ്ചായത്തില്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കിയ സംഭവത്തിലായിരുന്നു അറസ്റ്റ്. പഞ്ചായത്ത് ഭരണസമിതി മുന്‍കൈയ്യെടുത്ത് തെരുവുനായിക്കളെ കൊന്നോടുക്കുകയായിരുന്നു.
30ഓളം തെരുവുനായ്ക്കളെ തിങ്കളാഴ്ച കൊന്നിരുന്നു. ഗ്രാമപഞ്ചായത്തിലെ 18 അംഗങ്ങളുടെയും തെരുവുനായ് ഉന്മൂലന സംഘം ചെയര്മാന് ജോസ് മാവേലിയുടെയും നേതൃത്വത്തിലായിരുന്നു നായിക്കളെ കൊന്നത്.
ഐ.പി.സി 428, 429 പ്രകാരം മൃഗങ്ങളോടുള്ള ദ്രോഹവും ക്രൂരതയും അവസാനിപ്പിക്കാനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. സംഘം ചേര്‍ന്ന് മൃഗങ്ങളെ കൊന്ന കുറ്റത്തിന് ഐ.പി.സി 149 വകുപ്പ് പ്രകാരമാണ് ജോസ് മാവേലിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കേസെടുത്ത നെടുമ്പാശ്ശേരി പൊലീസ് ജോസ് മാവേലിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
കൊന്ന നായ്ക്കളെ ചെങ്ങമനാട് മൃഗാശുപത്രിയിലെ വെറ്ററിനറി സര്ജന് ഡോ.ജെറിന് ഫ്രാന്‍സിസ്, എടക്കുന്ന് മൃഗാശുപത്രിയിലെ വെറ്ററിനറി സര്ജന് ഡോ.ജോമോന് ചെറിയാന് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി പഞ്ചായത്ത് ഓഫിസിന് സമീപം കുഴിച്ചുമൂടി. ആന്തരാവയവങ്ങളുടെ സാമ്പ്ള്‍ കാക്കനാട് ചീഫ് കെമിക്കല്‍ എക്സാമിനര്‍ക്ക് അയച്ചിട്ടുണ്ട്.