നാടുഭരിക്കാനറിയില്ലെങ്കിൽ താടി വടിക്കൂ നരേന്ദ്രമോദി;പാക്കിസ്ഥാന്റെ പരിപ്പിളക്കാൻ ഇവിടെ ആണായിട്ടും പെണ്ണായിട്ടും ഉണ്ടായിരുന്നത് ഇന്ദിരാ ഗാന്ധി മാത്രം : അഡ്വ. എ ജയശങ്കര്‍
ഉറിയിലെ സൈനിക ആസ്ഥാനത്തിനു നേരേ ആക്രമണം നടന്ന പശ്ചാതലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷ വിമര്‍ശനവുമായ് അഡ്വ. ജയശങ്കര്‍. ‘നാടുഭരിക്കാനറിയില്ലെങ്കിൽ താടി വടിക്കൂ നരേന്ദ്രമോദി’ എന്ന് പരിഹാസ ഭാവത്തോടെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
പാക്കിസ്ഥാനെ പാഠം പഠിപ്പിക്കും, തീവ്രവാദം വെച്ചുപൊറുപ്പിക്കില്ല ഭീകരന്മാരുടെ മൂക്ക് ചെത്തി ഉപ്പിലിടും എന്നൊക്കെ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. മുൻപ് മൻമോഹൻജിയും അതിനുമുൻപ് അടൽജിയും ഇങ്ങനെത്തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്. പാക്കിസ്ഥാന്റെ ഗുണ്ടായിസം അവസാനിപ്പിക്കാന്‍ ഇവിടെ ആണായിട്ടും പെണ്ണായിട്ടും ആകെ ഒരു ഇന്ദിരാ ഗാന്ധി മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ജനറൽ യാഹ്യാ ഖാനും സുൾഫിക്കർ അലി ഭൂട്ടോയും അമേരിക്കൻ പ്രസിഡന്റ് നിക്സനും സ്റ്റേറ്റ് സെക്രട്ടറി കിസീംഗറും ഒത്തുപിടിച്ചിട്ടും ഇന്ദിരയുടെ മുന്നിൽ മുട്ടുകുത്തി. അന്ന് പി.എൻ.ഹക്സറെ പോലുള്ള ഉപദേഷ്ടാക്കളും സാം മനേക് ഷായെ പോലെ പരാക്രമികളായ പടനായകരും അന്നുണ്ടായിരുന്നു.
പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങൾ (കാശ്മീരൊഴികെ) ചർച്ചയിലൂടെ പരിഗണിക്കും എന്നാണ് ഇന്ത്യാ ഗവണ്മെന്റിന്റെ ഔദ്യോഗിക നിലപാട്. 1947 ഓഗസ്റ്റ് 15 നു തുടങ്ങിയതാണ് ചർച്ച. കൊല്ലം 70 ആകുന്നു, ചർച്ച ഒരു കടവിലും അടുക്കുന്നില്ല. പട്ടിയുടെ വാൽ കുഴലിലിട്ടു നിവർത്താൻ നോക്കുന്നപോലെയാണ് പാക്കിസ്ഥാനുമായി സമാധാന ചർച്ച നടത്തുന്നതും. വാജ്‌പേയി ലാഹോറിലേക്ക് ബസ് യാത്ര നടത്തിയതിനു പിന്നാലെയാണ് കാർഗിലിൽ നുഴഞ്ഞുകയറ്റം നടന്നത്. നരേന്ദ്രമോദി നവാസ് ഷെരീഫിന്റെ ചെറുമകന്റെ കല്യാണത്തിൽ പങ്കെടുത്തു വെജിറ്റബിൾ ബിരിയാണി തിന്നതിന്റെ നാലാം പക്കം പത്താൻകോട്ട് ആക്രമണം ഉണ്ടായി. ഓരോ അവസരത്തിലും നിരവധി സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകലാണ് ഏതൊരു സർക്കാരിന്റെയും ഒന്നാമത്തെ ചുമതല. അല്ലാതെ ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചു ചെങ്കോട്ടയിൽ കയ്യറിനിന്ന് പ്രസംഗിച്ചിട്ടൊന്നും ഒരു കാര്യവുമില്ല എന്നും അദ്ദേഹം കൂടിചേര്‍ത്തു