റെയിൽവേയെ കബളിപ്പിച്ച് വ്യാജ ടിക്കറ്റ്;ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍
ഓണ്‍ലൈൻ റെയില്‍വേ ടിക്കറ്റുകളില്‍ കൃത്രിമം നടത്തി വില്‍പ്പന നടത്തിയിരുന്ന ട്രാവല്‍ ഏജൻസി ഉടമ എറണാകുളം ആലുവയില്‍ അറസ്റ്റില്‍. പശ്ചിമ ബംഗാല്‍ സ്വദേശി മനോജ് കുമാര്‍ മണ്ഡലിനെയാണ് റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ മനോജ് കുമാര്‍ മണ്ഡല്‍ എന്ന 24കാരൻ പെരുമ്പാവൂരില്‍ മനോജ് ട്രാവല്‍സ് എന്ന പേരിലാണ് ഏജൻസി നടത്തിയിരുന്നത്.72 സീറ്റുകളുളള കമ്പാര്‍ട്ടുമെൻറില്‍ ഇയാള്‍ അബദ്ധവശാല്‍ 75ാം നമ്പര്‍ സീറ്റ് ആണ് അടിച്ചു നല്‍കിയത്.
ഐ.ആർ.സി.ടി സിയുടെ വെബ്സൈറ്റിൽ നിന്ന് ഇരുപത്തിയഞ്ചിൽപരം വ്യാജ ഐഡികൾ ഉപയോഗിച്ചാണ് മനോജ് കുമാർ ടിക്കറ്റെടുത്ത് വന്നിരുന്നത്. ദീർഘദൂര ട്രെയിനുകളിൽ RAC ടിക്കറ്റുകളും സാധാരണ ടിക്കറ്റുകളുമെടുത്ത് റിസർവേഷൻ ടിക്കറ്റുകളായി മാറ്റിയാണ് പണം വാങ്ങിയിരുന്നത്. ഇതിനുപുറമെ ഒരു കംപാർട്മെൻറിൽ നിലവിലുള്ളതിലധികം സീറ്റുകൾക്കം ഇയാൾ ടിക്കറ്റ്് പ്രിൻറ് ചെയ്ത് നൽകിയിരുന്നു. പെരുമ്പാവൂരിലെ ഓഫീസിൽ നടത്തിയ റെയ്ഡിൽ ഒരുലക്ഷത്തിതൊണ്ണൂറായിരും രൂപയുടെ എൺപതിലധികം ടിക്കറ്റുകൾ പിടിച്ചെടുത്തു.
പ്ലസ് ടു വരെ പടിച്ച മനോജ് നേരത്തെ ചില ട്രാവല്‍ ഏജൻസികളില്‍ ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെയും ബംഗാളിലെയും അക്കൗണ്ടുകളിലൂടെയാണ് പണമിടപാട് നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ വ്യകതമായി.എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയ മനോജിനെ പിന്നീട് റിമാൻഡ് ചെയ്തു.