നഷ്ടം കൊണ്ട് പൊറുതി മുട്ടി;യാത്രക്കാരെ ആകർഷിയ്ക്കാൻ എയര്‍ ഇന്ത്യ ഗള്‍ഫ് നിരക്കുകള്‍ കുറയ്ക്കുന്നു
ടിക്കറ്റ്‌നിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നടപടികളുമായി എയർ ഇന്ത്യ.സഞ്ചിതനഷ്ടം 28,000 കോടി കവിഞ്ഞതോടെയാണു എയർ ഇന്ത്യ നിരക്കുകളിൽ മാറ്റം വരുത്താൻ ഒരുങ്ങുന്നത്.
നിലവില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍ ഗള്‍ഫ് മേഖലയിലേക്കാണ്. ഇതുമൂലം നിരവധിയാത്രക്കാര്‍ എയര്‍ ഇന്ത്യയെ ഉപേക്ഷിച്ച് മറ്റ് വിമാനക്കമ്പനികളിലേക്ക് ചേക്കേറിയിരുന്നു. വിമാനങ്ങള്‍ അകാരണമായി നിലത്തിറക്കുന്നതാണ് എയര്‍ ഇന്ത്യയും യാത്രക്കാരും തമ്മിലുള്ള പ്രധാനപ്രശ്‌നം. ഇത്തരത്തില്‍ യാത്രമുടങ്ങുന്നതു മൂലം 20 ശതമാനത്തോളം യാത്രക്കാരെയാണ് എയര്‍ ഇന്ത്യയ്ക്ക് നഷ്ടമായത്. മറ്റ് വിമാന ക്കമ്പനികളെക്കാള്‍ 10 ശതമാനം അധികമാണിത്.
ഗള്‍ഫ് മേഖലയെ ലക്ഷ്യം വെച്ചുള്ള പരിഷ്ക്കാരങ്ങൾക്കാണു മുഖ്യമായും എയർ ഇന്ത്യ ഒരുങ്ങുന്നത്. എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വിനി ലോഹാനി എല്ലാ എയര്‍ഇന്ത്യ യൂണിറ്റുകളില്‍നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. നിലവിലെ പ്രശ്‌നങ്ങളില്‍ എങ്ങനെ യാത്രക്കാര്‍ക്ക് സഹായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളാം എന്നതാണ് എയര്‍ ഇന്ത്യ പരിശോധിക്കുന്നത്. ടിക്കറ്റ് നിരക്കുകളില്‍ ഇളവുനല്‍കി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്.