തങ്ങളെല്ലാം ജനിക്കുന്നതിനു മുമ്പുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പിസം;കോൺഗ്രസിൽ നിന്ന് പ്രതീക്ഷിക്കുന്നത് വർഗീയതക്കെതിരായ നിലപാട്:വി.ടി. ബൽറാം
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തിനെതിരെ ആഞ്ഞടിച്ച് വി.ടി ബല്‍റാം എം.എല്‍.എ. കേരളത്തിലെ കെ.എസ്.യുക്കാര്‍ ഗ്രൂപ്പുകളിലേക്ക് പിറന്നുവീഴുകയാണെന്ന് ബല്‍റാം പറഞ്ഞു. കെ.എസ്.യു ഗ്രൂപ്പുകള്‍ക്കെതിരെ സംഘടിപ്പിച്ച കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കോളെജിലെ യൂണിറ്റ് സെക്രട്ടറി ആകണമെങ്കില്‍ പോലും കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് വരെ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകേണ്ട അവസ്ഥ വരുന്നു. കോണ്‍ഗ്രസിലെ തലമുറമാറ്റത്തിന്റെ ഭാഗമായി ഗ്രൂപ്പ് തലപ്പത്തിരിക്കുന്നവരിലേക്ക് തന്നെയാണ് വീണ്ടും സ്ഥാനമാനങ്ങള്‍ എത്തുന്നത്. 62 വയസായ ആര്‍ ശങ്കറിനോട് വയസായി സ്ഥാമാനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം എന്നു പറഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഇന്നത്തെ നേതാക്കള്‍ക്ക് 75 വയസായിരിക്കുകയാണെന്നും ബല്‍റാം പരിഹസിച്ചു.
നമ്മളൊക്കെ ജനിക്കുന്നതിനു മുൻപുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് കേരളത്തിലെ കോൺഗ്രസിൽ ഇപ്പോഴും ഗ്രൂപ്പുകൾ നിലനിൽക്കുന്നതെന്ന് കെഎസ്‌യു പ്രവർത്തകരോടായി ബൽറാം പറഞ്ഞു. ഇതുകാരണം ചെറുപ്പം മുതലേ പ്രവർത്തകർ വന്ധ്യംകരിക്കപ്പെടുന്ന അവസ്ഥയാണെന്ന് ബൽറാം കൂട്ടിച്ചേർത്തു.
വർഗീയതക്കെതിരായ ശക്തമായ നിലപാടാണ് കോൺഗ്രസിൽ നിന്നും രാജ്യം പ്രതീക്ഷിക്കുന്നത്.സമൂഹങ്ങൾക്കും സമുദായങ്ങൾക്കും പ്രതീക്ഷ അർപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള മുഖം നോക്കാതെയുള്ള രാഷ്ട്രീയ സമീപനമാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കേണ്ടത്. പലപ്പോഴും താൽകാലിക ഒത്തുതീർപ്പുകളാണ് സംഭവിക്കുന്നതെന്നും ബൽറാം പറഞ്ഞു.
ആ സമുദായത്തിന്‍റെ അത്ര വോട്ടുകൾ ലഭിച്ചാൽ ഇത്ര സീറ്റുകൾ േനടാമെന്ന് മനക്കോട്ട കോൺഗ്രസ് കെട്ടുന്നു. ഈ മനക്കോട്ടകൾ തകർന്നടിയുകയാണ്. ജനങ്ങൾ അതിനും മുകളിലാണ് ചിന്തിക്കുന്നത്. എല്ലാ സമുദായങ്ങൾക്കും തൊഴിലാളികൾക്കും മറ്റിതര വിഭാഗങ്ങൾക്കും വിശ്വസിക്കാൻ സാധിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറണമെന്നും വി.ടി. ബൽറാം ആവശ്യപ്പെട്ടു.