റിയോ ഒളിമ്പിക്‌സ് വേദിയിൽ സെൽഫി എടുത്ത് വിവാദത്തില്‍പ്പെട്ട കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ വീണ്ടും വിവാദത്തിൽ; പി വി സിന്ധുവും സാക്ഷി മാലിക്കും റിയോയിൽ സ്വർണ്ണമാണു നേടിയതെന്ന് കായികമന്ത്രി
റിയോ ഒളിമ്പിക്‌സ് വേദിയിൽ സെൽഫി എടുത്ത് വിവാദത്തില്‍പ്പെട്ട കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിനു ഒളിമ്പിക്‌സ് കഴിഞ്ഞിട്ടും അബദ്ധങ്ങള്‍ വിട്ടുമാറുന്നില്ല. കായിക പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിക്ക് അബദ്ധം പിണഞ്ഞത്. ഒളിംപിക്‌സിലെ വെള്ളിമെഡല്‍ ജേതാവ് പി വി സിന്ധുവിനെയും വെങ്കലമെഡല്‍ നേടിയ സാക്ഷി മാലിക്കിനേയും സ്വര്‍ണ്ണമെഡല്‍ ജേതാക്കള്‍ എന്നാണ് വിജയ് ഗോയല്‍ വിശേഷിപ്പിച്ചത്.
വിജയ് ഗോയലിന്റെ നാക്കുപിഴയെ പരിഹസിച്ച് നിരവധി ട്രോളുകളാണു സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നത്.കെജ്രിവാളാണു വിജയ് ഗോയലിന്റെ നാക്ക് പിഴയ്ക്ക് കാരണക്കാരനെന്നും.ഡൽഹിയിൽ ബാറുകൾക്ക് ലൈസൻസ് നൽകിയതാണു നാക്ക് പിഴയ്ക്ക് കാരണമായതെന്നും ട്രോളന്മാർ മന്ത്രിയെ പരിഹസിച്ച് പറഞ്ഞു.
അതേസമയം നാക്കുപിഴ പറ്റിയതാണെന്നും ഇത് കാര്യമാക്കേണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. അടുത്ത വര്‍ഷങ്ങളില്‍ ഇവര്‍ സ്വര്‍ണ്ണമെഡല്‍ നേടില്ലെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോയെന്നും മന്ത്രി ചോദിച്ചു.