സൈനിക താവള സഹകരണത്തിന് ഇന്ത്യ-യു.എസ് കരാർ;ഇരു രാജ്യങ്ങളും കര-വ്യോമ-നാവികസേനാ താവളങ്ങള്‍ പങ്കുവെക്കും
കര, നാവിക, വ്യോമ സേനാ താവളങ്ങൾ പരസ്പരം ഉപയോഗിക്കുതിനുള്ള സൈനിക സഹകരണ കരാറിൽ ഇന്ത്യയും യു.എസും ഒപ്പുവെച്ചു. അറ്റകുറ്റപ്പണികൾക്കും സഹായങ്ങൾ കൈമാറുന്നതിനും സേനാ താവളങ്ങൾ ഉപയോഗിക്കുന്നതിനാണ് ഇരുരാജ്യങ്ങൾ തമ്മിൽ ധാരണയായത്.മേഖലയിലെ ചൈനീസ് സാന്നിധ്യം വര്‍ധിച്ചുവരുന്നത് ഇരുരാജ്യങ്ങള്‍ക്കും ഭീഷണിയായ സാഹചര്യത്തിലാണ് പുതിയ ധാരണ.
പ്രതിരോധ മേഖലയില്‍ ഇന്ത്യക്ക് ഗുണം ചെയ്യുന്നതാണ് കരാറെന്നാണ് കേന്ദ്ര സര്‍ക്കാരും നയതന്ത്രജ്ഞരും പറയുന്നത്. പ്രതിരോധ വാണിജ്യ ബന്ധം ഉയര്‍ത്താനും സാങ്കേതിക വിദ്യകള്‍ കൈമാറുന്നതിനും യുഎസ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറയുന്നു.
കരാര്‍ പ്രകാരം ഇന്ത്യയിലെ വ്യോമനാവിക താവളങ്ങളടക്കം പ്രധാന മേഖലകളില്‍ നിന്ന് സൈനിക സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഇതോടെ യുഎസിന് കഴിയും. സൈനിക വാഹനങ്ങളും കപ്പലുകളും ഇന്ത്യന്‍ കേന്ദ്രങ്ങളില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കാനും അറ്റകുറ്റപ്പണി നടത്താനും കരാറോടെ അമേരിക്കയ്ക്ക് സാധ്യമാകും. തിരിച്ച് ഇന്ത്യക്കും യുഎസിന്റെ സൈനിക താവളങ്ങളും സൗകര്യങ്ങളും ഉപയോഗിക്കാനും സാധ്യമാകും.