പഠാൻകോട്ട് ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ;കൂടുതൽ തെളിവുകൾ അമേരിയ്ക്ക ഇന്ത്യയ്ക്ക് കൈമാറി
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകള്‍ അമേരിക്ക ഇന്ത്യക്ക് കൈമാറി.ആക്രമണവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരുന്ന ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ ഐപി അഡ്രസ് സംബന്ധിക്കുന്ന വിവരമാണ് അമേരിക്ക ഇന്ത്യന്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. പത്താന്‍കോട്ട് ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ ഉപയോഗിച്ചിരുന്ന പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റഹ്മത്ത് ട്രസ്റ്റ് അക്കൗണ്ടാണ് ഇത്. ഇത് പ്രവര്‍ത്തിപ്പിച്ചിരുന്നത് ജെയ്ഷ് ഇ മുഹമ്മദ് ഭീകരന്‍ കാഷിഫ് ജാനായിരുന്നു എന്നും ഇതിലെ ഫ്രണ്ട്‌സ് ഗ്രൂപ്പില്‍ പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട നാസിര്‍ ഹുസൈന്‍, ഹാഫിസ് അബു ബകര്‍, ഉമര്‍ ഫാറൂഖ്, അബ്ദുള്‍ ഖയൂം എന്നീ തീവ്രവാദികളുടെ ചിത്രവുമുണ്ട്.
തെളിവുകള്‍ അമേരിക്ക ഇന്ത്യക്ക് കൈമാറിയ സാഹചര്യത്തില്‍ ജെയ്ഷ് ഇ മൊഹമ്മദ് നേതാവ് മസൂദ് അസറിനെതിരേ കുറ്റപത്രം ഫയല്‍ ചെയ്യാന്‍ എന്‍ഐഎ ആലോചിക്കുന്നു. ഇക്കാര്യത്തില്‍ വിവിധ സാഹചര്യം പഠിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.
പത്താന്‍കോട്ട് ആക്രമണ സമയത്ത് അല്‍ റഹ്മത്ത് ട്രസ്റ്റിന്റെ വെബ്‌പേജുകള്‍ റങ്കണൂര്‍ ഡോട്ട് കോം, അല്‍ക്വാലം ഓണ്‍ലൈന്‍ ഡോട്ട് കോം എന്നീ സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നു. രണ്ട് വെബ്‌സൈറ്റുകള്‍ക്കും പൊതുവായ ഇ മെയില്‍ ആണ് ഉണ്ടായിരുന്നതെന്നും അത് തരീഖ് സിദ്ദിഖ്വി എന്നൊരാളാണ് നിയന്ത്രിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.