സ്വരാജ് കമ്മ്യൂണിസ്റ്റ് കഴുതയാണെന്ന് സിപിഐ മുഖപത്രം;സ്വരാജ് കപ്പലണ്ടി കമ്യൂണിസ്റ്റെന്നും ജനയുഗത്തിന്റെ പരിഹാസം
എം.സ്വരാജ് എംഎല്‍എയെ രൂക്ഷമായി പരിഹസിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. എറണാകുളം ജില്ലയില്‍ തുടരുന്ന സിപിഐഎം-സിപിഐ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ലേഖനം പുറത്തുവന്നിരിക്കുന്നത്. ചരിത്രമറിയാത്ത കമ്യൂണിസ്റ്റ് ഗര്‍ദ്ദഭത്തിന് നാല്‍പതാം പക്കത്തും ബുദ്ധി മുളച്ചില്ലെങ്കില്‍ തലയില്‍ തക്കാളികൃഷി നടത്തുന്നതാണ് നല്ലതെന്ന് ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പരിഹസിക്കുന്നു.
കമ്മ്യൂണിസ്റ്റ് ചരിത്രം അറിയാത്ത വെറും കപ്പലണ്ടി കമ്മ്യൂണിസ്റ്റുകാരനാണ് സ്വരാജ്. അതാണ് സിപിഐ പതാകയെ അധിക്ഷേപിച്ച് സംസാരിച്ചത്. ഇത്തരം കള്ളനാണയങ്ങളെ സിപിഐഎം നേതൃത്വം തിരിച്ചറിയണമെന്നും ലേഖനം പറയുന്നു.കഴിഞ്ഞ സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ വി.എസ്.അച്യുതാനന്ദനെ ക്യാപിറ്റല്‍ പണീഷ്‌മെന്റിന് വിധേയനാക്കണമെന്ന് സ്വരാജ് പറഞ്ഞതുള്‍പ്പടെ നിരവധി വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ലേഖനത്തില്‍ പറയുന്നത്.
എറണാകുളം ജില്ലയില്‍ സിപിഎം വിട്ടവര്‍ക്ക് സിപിഐ അംഗത്വം നല്‍കിയതോടെയാണ് ഇരു പാർട്ടികളും തമ്മിലുള്ള വാക്‌പോര് രൂക്ഷമായത്. ഇതിന്റെ തുടര്‍ച്ചയായി എം. സ്വരാജ് സിപിഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.