നിർഭയ കൂട്ടമാനഭംഗ കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
25 August 2016
നിർഭയ കൂട്ടമാനഭംഗ കേസിലെ പ്രതികളിലൊരാൾ തീഹാർ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിൽ ഒരാളായ വിനയ് ശർമയാണ് ബുധനാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ നില ഗുരുതരമാണ്.
ഇയാള്‍ അമിതമായി മരുന്ന് കഴിഞ്ഞ ശേഷം തൂങ്ങുകയായിരുന്നു.
ജയിലില്‍ മറ്റു പ്രതികള്‍ തന്നെ ആക്രമിക്കുന്നുണ്ടെന്നും തനിക്ക് സുരക്ഷ നല്‍കണമെന്നും ഇയാള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കേസിലെ പ്രധാന പ്രതിയായിരുന്ന രാംസിങ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ വെച്ച് തൂങ്ങി മരിച്ചിരുന്നു.
2012ൽ ദൽഹിയിൽ ഒാടുന്ന ബസിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് പെൺകുട്ടി 13 ദിവസത്തെ ചികിത്സയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി. പ്രായപൂര്‍ത്തിയാവാത്ത പ്രതി അടക്കം ആറു പേരെയാണ് കോടതി ശിക്ഷിച്ചത്.