സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് മാനേജ്‌മെന്റുകള്‍;എല്ലാ മെഡിക്കൽ സീറ്റിലും സ്വന്തം നിലയ്ക്കു പ്രവേശനം നടത്താനൊരുങ്ങുന്നു

single-img
25 August 2016

24-636x330
എല്ലാ മെഡിക്കൽ സീറ്റിലും സ്വന്തം നിലയ്ക്കു പ്രവേശനം നടത്താനൊരുങ്ങി സ്വാശ്രയ മാനേജ്മെന്റുകൾ. ഇതിന്റെ ഭാഗമായി കൊളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്വാശ്രയ കൊളേജുകളിലെ മെഡിക്കല്‍ പ്രവേശനം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തിലാണ് മാനേജ്‌മെന്റുകള്‍ ഈ നീക്കം നടത്തിയിരിക്കുന്നത്.നീറ്റ് റാങ്ക് പട്ടികയിൽ നിന്നു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് എല്ലാ സ്വാശ്രയ കോളജുകളും അമൃത കൽപ്പിത സർവകലാശാലയും പരസ്യം നൽകിക്കഴിഞ്ഞു. ക്രിസ്ത്യൻ മാനേജ്മെന്റുകള്‍ നൽകിയ ഹർജിയിലെ ഹൈക്കോടതി തീരുമാനത്തെ അടിസ്ഥാനമാക്കിയാവും അന്തിമതീരുമാനം.
100% സീറ്റുകളും ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനമാണു സ്വാശ്രയ മാനേജ്മെന്റുകളെ ചൊടിപ്പിച്ചത്. കൂടാതെ ഫീസ് ഏകീകരണവും വർദ്ധനയും പിൻവലിക്കാനുള്ള സർക്കാർ തീരുമാനവും മാനേജ്മെന്റുകൾക്ക് സ്വീകാര്യമല്ല. ഈ സാഹചര്യത്തിൽ 50% സീറ്റുകൾ സർക്കാരിനു കൈമാറാനോ, ആ സീറ്റുകളിൽ സംസ്ഥാന പ്രവേശന പരീക്ഷയിൽനിന്നു പ്രവേശനം നടത്താനും തയാറല്ലെന്നാണു മാനേജ്മെന്റുകൾ പറയുന്നത്. സുപ്രീം കോടതി നിർദ്ദേശം കണക്കിലെടുത്ത് എല്ലാസീറ്റിലും സ്വന്തം നിലയ്ക്കു നീറ്റിൽനിന്ന് പ്രവേശനം നടത്താമെന്നാണ് ഇപ്പോൾ മാനേജ്മെന്റുകളുടെ തീരുമാനം.

എന്‍ആര്‍ഐ സീറ്റുകളിലും ഇനി മുതല്‍ സര്‍ക്കാര്‍ നേരിട്ടാവും പ്രവേശനം നടത്തുക. എന്‍ആര്‍ഐ മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശനം ദേശീയ പൊതുപരീക്ഷയായ നീറ്റ് പരീക്ഷയെ അടിസ്ഥാനമാക്കി നടത്തും.
അതേസമയം, നാലു ക്രിസ്ത്യൻ മെഡിക്കൽ കോളജ് മാനേജുമെന്റുകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. സ്വാശ്രയ വിഷയങ്ങൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ച് മുമ്പാകെ മറ്റ് മെഡിക്കൽ കോളജ് മാനേജുമെന്റുകളും ഇന്ന് ഹർജി സമർപ്പിച്ചേക്കും. സ്വശ്രയ മെഡിക്കൽ കോളജ് മാനേജുമെന്റുകൾ ഒറ്റയ്ക്കൊറ്റയ്ക്കാണ് ഹർജി നൽകിയത്.