ദുരന്തനിവാരണ പ്രവർത്തനത്തിന്റ ഭാഗമായ മോക്ഡ്രില്‍ നടക്കുന്നതിനിടെ എസ്ഐയേയും പോലീസുകാരനെയും വളഞ്ഞിട്ട് ചവിട്ടിയ സംഭവം;ഏഴു എസ്എഫ്‌ഐ പ്രവർത്തകർക്കെതിരേ കേസ്
കെഎംഎംഎല്ലിലെ ദുരന്തനിവാരണ പ്രവർത്തനത്തിന്റ ഭാഗമായ മോക്ഡ്രിൽ നടക്കുന്നതിനിടെ പ്രകടനവുമായെത്തിയ വിദ്യാർഥികളെ തടഞ്ഞ എസ്ഐയേയും പോലീസുകാരനെയും വളഞ്ഞിട്ട് ചവിട്ടിയ വിദ്യാർഥികൾക്കെതിരെ കേസെടുത്തു. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരായ ഏഴുപേർക്കെതിരേയാണ് പോലീസ് കേസെടുത്തത്.
കൊല്ലം ചവറ കെഎംഎംഎല്‍ കോളേജില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന മോക്ഡ്രിലിന് ഇടയില്‍ പ്രകടനമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ചവറ പൊലീസ് തടയുകയായിരുന്നു.ഇതിനെതുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമായി. ചവറ എസ്‌ഐ ഫ്രാന്‍സിസ് ഗ്രീക്ക്, പൊലീസുകാരനായ ബെനഡിക്ട് എന്നിവരെ വിദ്യാര്‍ത്ഥികള്‍ അക്രമിക്കുകയും, പൊലീസ് യൂണിഫോം വലിച്ചുകീറുകയും ചെയ്തു. കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജിനുളളിലേക്ക് കടന്നു. കോളേജിന്റെ മതില്‍ തകര്‍ത്ത് സ്വകാര്യവ്യക്തി വഴിവെട്ടിയതിന് എതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഘര്‍ഷം. മോക് ഡ്രില്‍ നടത്തുന്നവിവരം അറിഞ്ഞില്ലായെന്ന് എസ്എഫ്‌ഐ നേതാക്കള്‍ അറിയിച്ചു.
പോലീസുകാർ നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബനഡിക്ടിന്റെ തോളിലെ ബാഡ്ജ് വലിച്ചു പൊട്ടിച്ചു. തുടർന്ന് മുദ്രാവാക്യം മുഴക്കി സംഘർഷാവസ്‌ഥ സൃഷ്‌ടിച്ച വിദ്യാർഥികൾ കൂടുതൽ പോലീസെത്തിയതോടെയാണ് മടങ്ങിയത്. കോളേജിന്റെ മതിൽ തകർത്ത് സ്വകാര്യ വ്യക്‌തി വഴി വെട്ടിയതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ പ്രകടനം നടത്തിയത്.