പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് അമേരിയ്ക്ക;ഷാരൂഖ് ഖാനെ യു.എസിലെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു
ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലോസ് ആഞ്ച് ലസ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. സുരക്ഷ പരിശോധനയുടെ ഭാഗമായി എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥരാണ് താരത്തിന്‍റെ യാത്ര തടഞ്ഞത്. വിവരം ഷാരൂഖ് ഖാൻ ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.
“സുരക്ഷയുടെ ഭാഗമായ നടപടികളെ ബഹുമാനിക്കുന്നുണ്ട്. എന്നാൽ, യാത്ര തടസപ്പെടുത്തുന്ന വിധം തടഞ്ഞുവെക്കുന്നതിൽ കടുത്ത നിരാശയുണ്ടെന്നും” ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു.
അതേസമയം ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ താടഞ്ഞുവച്ചതിൽ അമേരിക്ക ഖേദം പ്രകടിപ്പിച്ചു.
മൂന്നാം തവണയും തന്നെ തടഞ്ഞുവച്ചതിൽ കടുത്ത ദുഃഖമുണ്ടെന്ന് ഷാരൂഖ് ട്വിറ്ററിലൂടെ പ്രതികരിച്ചതോടെ സംഭവം വൻ വിവാദമായി. ഇതേത്തുടർന്നാണ് അമേരിക്ക ഖേദപ്രകടനം നടത്തി തടിയൂരിയത്. മുമ്പും സമാന സംഭവം ഉണ്ടായപ്പോൾ അമേരിക്ക ഖേദപ്രകടനം നടത്തിയിരുന്നു. 2009ലാണ് ഷാരൂഖിനെ അമേരിക്കൻ വിമാനത്തിൽ ആദ്യമായി തടഞ്ഞുവച്ചത്. ഷാരൂഖിന്റെ പേര് കംപ്യൂട്ടറിൽ അലേർട്ട് ലിസ്റ്റിൽ ഉണ്ടെന്ന കാരണത്താലായിരുന്നു അത്. ന്യൂ ജഴ്സിയിലെ ന്യൂആർക്ക് ലിബേർട്ടി വിമാനത്താവളത്തിലായിരുന്നു സംഭവം. 2012ൽ ന്യൂയോർക്കിലെ വൈറ്റ് പ്ലെയിൻസ് വിമാനത്താവളത്തിൽവച്ചും ഷാരൂഖിനെ തടഞ്ഞുവച്ചു. യാലെ സർവകലാശാലയിൽ ഒരു ചടങ്ങിൽ സംബന്ധിക്കാൻ സ്വകാര്യ വിമാനത്തിൽ എത്തിയപ്പോഴായിരുന്നു അന്ന് ഷാരൂഖിന് അപമാനം നേരിടേണ്ടിവന്നത്.