എ.ടി.എം തട്ടിപ്പ് പ്രതിയെ ഇന്ന് കേരളത്തിലെത്തിക്കും;ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള കള്ളന്മാർ തട്ടിപ്പിനു പരിശീലനം നേടിയത് ബൾഗേറിയയിൽ നിന്ന്
കേരളത്തെ ഞെട്ടിച്ച എ.ടി.എം. തട്ടിപ്പ് നടത്തിയ പ്രതി ഗബ്രിയേലിനെ ഇന്ന് കേരളത്തിലെത്തിച്ചേക്കും. വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമാണ് ഗബ്രിയേലിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്.അതേസമയം എടിഎം തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര കള്ളന്മാര്‍ വെറും സ്‌കൂള്‍ വിദ്യാഭ്യാസം മാത്രം ലഭിച്ചവരെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ മുംബൈയില്‍ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റിലായ റുമാനിയക്കാരന്‍ ഗബ്രിയേല്‍ ബാര്‍ബോസ ഉള്‍പ്പെട്ട സംഘം കളവില്‍ പരിശീലനം നേടിയത് ബള്‍ഗേറിയയില്‍ നിന്നായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാങ്കേതിക വിദ്യ ലഭ്യമായാല്‍ ആര്‍ക്കും ലളിതമായി എ.ടി.എമ്മില്‍ തിരിമറി നടത്താനാകുമെന്ന് പിടിയിലായ റൊമേനിയക്കാരന്‍ ഗബ്രിയേല്‍ പോലീസിനു മൊഴി നല്‍കി.അതേസമയം ചോദ്യം ചെയ്യലിനോട് കാര്യമായി സഹകരിക്കാത്തതിനാല്‍ തട്ടിപ്പിനായി ഇയാള്‍ ഉപയോഗപ്പെടുത്തിയ ഇന്ത്യന്‍ ബന്ധം സംബന്ധിച്ച ഒരു വിവരവും പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്താരാഷ്ട്ര കണ്ണികളുള്ള സംഘത്തിന്റെ സഹായത്തോടെയാണ് ഗബ്രിയേലും സംഘവും തട്ടിപ്പ് നടത്തിയത്.
വ്യാജ കാര്‍ഡ് ഉണ്ടാക്കുക എളുപ്പമാണെന്നും പിന്‍ നമ്പര്‍ ലഭിക്കാനാണ് പ്രയാസമെന്നും ഹൈടെക് തട്ടിപ്പ് സംഘത്തിലെ പിടിയിലായ പ്രതി വെളിപ്പെടുത്തുന്നു. പ്രത്യേക സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് എ.ടി.എം. മെഷീനോട് ചേര്‍ന്ന് ഘടിപ്പിക്കുന്ന യന്ത്രത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഡീകോഡ് ചെയ്യുന്നത്. ഇത് ആര്‍ക്കും ചെയ്യാവുന്നത്ര ലളിതമാണെന്ന് കേരളത്തില്‍നിന്ന് മുംബൈയിലെത്തിയ അന്വേഷണ സംഘംസൂചന നൽകി.