സേലം ചെന്നൈ എക്പ്രസില്‍ നിന്ന് മോഷണം പോയത് ആറ് കോടിയോളം രൂപ;രണ്ടുപോര്‍ട്ടര്‍മാര്‍ കസ്റ്റഡിയില്‍ കൊള്ളയടിക്കുപിന്നിൽ വൻസംഘമെന്ന് സൂചന
സേലത്തു നിന്നു ചെന്നൈയിലെ റിസർവ് ബാങ്ക് റീജനൽ ഓഫിസിലേക്കു ട്രെയിനിൽ കൊണ്ടുവന്ന പഴയ നോട്ടുകെട്ടുകൾ കൊള്ളയടിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പോർട്ടർമാരെ കസ്റ്റഡിയിലെടുത്തു. സേലം സ്റ്റേഷനിലെ പോർട്ടർമാരെയാണ് കസ്റ്റഡിയിലെടുത്തത്. പണമടങ്ങിയ പെട്ടികൾ ട്രെയിനിനുള്ളിലേക്കെത്തിച്ചത് ഇവരുടെ നേതൃത്വത്തിലാണ്. ഇവരെ ചോദ്യം ചെയ്യുകയാണ്. അതേസമയം, കൊള്ളയടിക്കുപിന്നിൽ വൻസംഘമെന്നാണു സൂചന. സംഘത്തിലുള്ള നാലുപേരുടെ വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്.
ട്രെയിനിന്റെ ബോഗിക്ക് മുകളില്‍ ദ്വാരമിട്ടാണ് പണം കവര്‍ന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ട്രെയിന്‍ ചെന്നൈ എഗ്മൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണു മോഷണം നടന്നതായി കണ്ടെത്തിയത്. വിവിധ ബാങ്കുകളിലേക്കായി കൊണ്ടു പോയ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ട്രെയിനിലെ പ്രത്യേക കോച്ചില്‍ 228 പെട്ടികളിലായിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഈ പണപ്പെട്ടികള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
നാല് പെട്ടികളിലുള്ള 5. 78 കോടി രൂപയാണ് മോഷ്ടിയ്ക്കപ്പെട്ടത്. രണ്ടടി നീളത്തിലും രണ്ടടി വീതിയിലും കോച്ചിന്‍റെ മുകള്‍ വശം തുരന്നായിരുന്നു മോഷണം. 50 കോടി രൂപ കൊള്ളയടിയ്ക്കപ്പെട്ടുവെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആദ്യ വിലയിരുത്തലെങ്കിലും ബാങ്കുകളാണ് മോഷണം പോയ പണത്തിന്‍റെ കൃത്യമായ കണക്ക് പുറത്ത് വിട്ടത്.മുഷിഞ്ഞുപഴകിയതിനാൽ നശിപ്പിക്കാൻ ഇന്ത്യൻ ഓവർസീസ് ബാങ്ക് ശാഖകളിൽ നിന്നു കൊണ്ടുവന്നതാണെങ്കിലും വേണമെങ്കിൽ ബാങ്കിൽ കൊടുത്തു മാറ്റിയെടുക്കാൻ കഴിയുന്ന നോട്ടുകളാണിവ.